
കോട്ടയം : തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടച്ച് ഒന്നരമാസമാകുമ്ബോഴേക്കും വേമ്ബനാട്ട് കായലിലും സമീപ ആറുകളിലും തോടുകളിലും പായലും പോളയും നിറഞ്ഞ് ജലമലിനീകരണം രൂക്ഷമായി.പാടങ്ങളില്‍ നിന്ന് പുറംതള്ളിയ കീടനാശിനി കലർന്ന വെള്ളവും കായലിലും തോടുകളിലും എത്തിയതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് ജനം.ബണ്ടിനപ്പുറം വൈക്കം ഭാഗത്ത് നല്ല ഒഴുക്കുള്ളതിനാല്‍ പോളയും പായലുമില്ല.
ബണ്ട് അടച്ചതോടെ വേലിയേറ്റം വേലിയിറക്ക പ്രക്രിയ ഇല്ലാതായി. ചീഞ്ഞഴുകി പായല്‍ നിറഞ്ഞു കിടക്കുന്നത് മത്സ്യ സമ്ബത്തിനെയും സാരമായി ബാധിക്കുമെന്നാണ് ആശങ്ക. വെള്ളത്തിലിറങ്ങിയാല്‍ ശരീരം ചൊറിഞ്ഞു തടിക്കുന്നതായി പരാതി ഉയരുന്നുണ്ട്. പല പ്രദേശങ്ങളിലും വെള്ളത്തിന്റെ നിറം മാറി രൂക്ഷ ഗന്ധമാണ് അനുഭവപ്പെടുന്നത്. കാർഷിക കലണ്ടർ പ്രകാരം മാർച്ച് 15 നാണ് ഷട്ടറുകള്‍ തുറക്കേണ്ടതെങ്കിലും പലപ്പോഴും അത് പാലിക്കാറില്ല. ബോട്ട് സർവീസിന് വില്ലനായി പോള
ജലഗതാഗതവകുപ്പിന്റെ കുമരകം – മുഹമ്മ ബോട്ട് സർവീസിനെ പോള നിറഞ്ഞു കിടക്കുന്നത് പ്രതികൂലമായി ബാധിച്ചു. ബോട്ടിന്റെ പ്രൊപ്പല്ലറില്‍ കുരുങ്ങുന്ന പോള ജീവനക്കാർ വെള്ളത്തില്‍ ചാടി മാറ്റിയ ശേഷമാണ് സർവീസ് തുടരുന്നത്. തകരാറും പതിവാണ്. ഇങ്ങനെ പോയാല്‍ സർവീസ് നിറുത്തിവയ്ക്കുമോയെന്നാണ് ആശങ്ക. ആലപ്പുഴയിലെത്താൻ യാത്രാ ചെലവ് കുറവുള്ള ബോട്ട് സർവീസിനെയാണ് ജീവനക്കാരും തൊഴിലാളികളും വിദ്യാർത്ഥികളും ആശ്രയിക്കുന്നത്. ഹൗസ് ബോട്ടും പായലില്‍ കുരുങ്ങുന്നത് കായല്‍ ടൂറിസത്തെയും ബാധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജലജന്യരോഗ ഭീഷണി :കൊയ്ത്ത് പാതിപോലും പൂർത്തിയാകാത്തതിനാല്‍ ഷട്ടർ തുറക്കല്‍ അനന്തമായി നീളുമെന്നാണ് സൂചന. ഉപ്പുവെള്ളം കയറി കോട്ടയത്ത് കുടിവെള്ള വിതരണം താറുമാറാകാതിരിക്കാൻ മീനച്ചിലാറ്റില്‍ താഴത്തങ്ങാടി , തിരുവാർപ്പ്, കല്ലുമട ഭാഗത്തും, തലയാഴം ,വൈക്കം തുടങ്ങിയ സ്ഥലങ്ങളിലും താത്ക്കാലിക തടയണകള്‍ നിർമ്മിക്കുന്നതിനുള്ള ടെണ്ടർ നടപടികളും ആയിട്ടില്ല. കുമരകം, അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, വൈക്കം, വെച്ചൂർ അടക്കം അപ്പർ കുട്ടനാടൻ മേഖലകള്‍ ജലജന്യരോഗ ഭീഷണിയിലാണ്.