
സിറോ മലബാര്‍ സഭാ നേതൃത്വത്തെ വിമര്‍ശിച്ചു; വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ മത കോടതി രൂപീകരിച്ചു ഉത്തരവിറക്കി; കേരള ചരിത്രത്തില്‍ ഇതാദ്യം!!
സ്വന്തം ലേഖകൻ
തലശ്ശേരി: സിറോ മലബാര്‍ സഭാ നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ മത കോടതി രൂപീകരിച്ചു. താമരശ്ശേരി രൂപതയിലെ ഫാ. അജി പുതിയാപറമ്പിലിനെതിരായ നടപടികള്‍ക്കാണ് രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനീയില്‍ മത കോടതി രൂപീകരിച്ചു ഉത്തരവിറക്കിയത്. കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാര്‍ സഭ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് ബിഷപ്പിനെതിരെ കത്തോലിക്കാ സഭയുടെ വിചിത്ര നടപടി.
ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണക്കോടതിയുടെ അധ്യക്ഷന്‍. ഫാ. ജയിംസ് കല്ലിങ്കല്‍, ഫാ. ആന്റണി വരകില്‍ എന്നിവരാണ് സഹ ജഡ്ജിമാര്‍. ക്രൈസ്തവ സഭകളില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് മത കോടതിയെന്നും സഭയിലെ അഴിമതി, ജീര്‍ണത എന്നിവ തുറന്നു കാണിച്ചതിനാണ് തനിക്കെതിരെ നടപടിയെടുക്കുന്നതെന്നും ഫാദര്‍ അജി പുതിയാപറമ്പില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഭയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെയും, വിവിധ നിയമനങ്ങളിലെ കോഴയെയും എതിര്‍ത്തിട്ടുണ്ട്. കുറ്റ വിചാരണ കോടതി സ്ഥാപിച്ചത് തന്നെ പുറത്താക്കാനാണെന്നും ഫാദര്‍ അജി പുതിയാപറമ്പില്‍ പ്രതികരിച്ചു. അതേസമയം, ഫാദര്‍ അജി പുതിയാപറമ്പിലിന്റെ വാദങ്ങള്‍ കേള്‍ക്കുന്നതിനു വേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ചു, ഇത് സഭയുടെ സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് തലശ്ശേരി രൂപത ബിഷപ്പ് പ്രതികരിച്ചു.