തലയോലപ്പറമ്പ് ബ്രഹ്മമംഗലത്തെ കൂട്ടആത്മഹത്യ: കുടുംബത്തിലെ അവസാന ആളും മരിച്ചു
സ്വന്തം ലേഖകൻ
തലയോലപ്പറമ്പ് ∙ ബ്രഹ്മമംഗലത്തെ കൂട്ട ആത്മഹത്യയിൽനിന്നു രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബ്രഹ്മമംഗലം കാലായിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഇളയ മകൾ സുവർണയാണു (24) കോട്ടയം മെഡിക്കൽ കോളജിൽ ശനിയാഴ്ച രാത്രി മരിച്ചത്.
നവംബർ 8നു രാത്രി രാജൻ കവലയ്ക്ക് സമീപത്തുള്ള ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കാലായിൽ സുകുമാരനും ഭാര്യയും മക്കളും ഉൾപ്പെടെ 4 പേർ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. സുകുമാരൻ (57), ഭാര്യ സീന (54), മൂത്തമകൾ സൂര്യ (27) എന്നിവർ മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്നനാളത്തിനേറ്റ തകരാറിനെ തുടർന്ന് സുവർണയെ കഴിഞ്ഞ ഏഴിനു വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. സംസ്കാരം നടത്തി.
പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്‌ടോബര്‍ 10ന് ആയിരുന്നു. ഡിസംബര്‍ 12 ന് വിവാഹം നടക്കാനിരിക്കെയാണു മരണം. വിവാഹത്തിനാവശ്യമായ ക്രമീകരണം ആരംഭിച്ചിരുന്നു.
സുവര്‍ണ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ഛന്‍ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണു സംഭവം പുറത്തറിയുന്നത്. 4 പേര്‍ അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് വിവരം.