
തായ്‌ലൻഡ്: തായ്‍ലൻഡിനിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. മിഡ് ടേം പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് 17 വയസുള്ള ഒരു വിദ്യാര്‍ത്ഥി തന്‍റം ഗണിത അധ്യാപികയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയായിരുന്നു അത്. വിദ്യാര്‍ത്ഥി ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് ഗണിത ശാസ്ത്ര അധ്യാപികയെ മര്‍ദ്ദിക്കുന്നത് ക്ലാസ് മുറിയിലെ സിസിടിവിയില്‍ പതിഞ്ഞു. ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയും അത് വളരെ വേഗത്തില്‍ വൈറലുമായി. പിന്നാലെ കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച തന്നെ നടന്നു.
ഓഗസ്റ്റ് -ന് മധ്യ പ്രവിശ്യയായ ഉതായ് താനിയിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. തായ് ലോ ബ്രോ എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ പരീക്ഷയിൽ രണ്ട് മാർക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് 17 വയസ്സുള്ള തായ് വിദ്യാർത്ഥി തന്‍റെ വനിതാ അധ്യാപികയെ ക്രൂരമായി മർദ്ദിക്കുന്നതെന്ന് കുറിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍ ആണ്‍ കുട്ടികളും പെണ്‍കുട്ടികളുമുള്ള ഒരു ക്ലാസ് റൂമില്‍ തന്‍റെ മേശയ്ക്ക് മുന്നില്‍ ഇരിക്കുകയായിരുന്ന അധ്യാപികയെ പെട്ടെന്ന് ഒരു വിദ്യാര്‍ത്ഥി വന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണാം.
സംഭവത്തിന്‍റെ വീഡിയോ കാഴ്ചക്കാരെ ഏറെ അസ്വസ്ഥമാക്കുന്ന ഒന്നായിരുന്നു. മിഡ് ടേം പരീക്ഷ വെറും രണ്ട് മാര്‍ക്ക് കുറഞ്ഞതിന്‍റെ പേരിലായിരുന്നു വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനം എന്നത് ഏവരെയും അമ്പരപ്പിച്ചു. സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യാനായി പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അധ്യാപിക തായ് സമൂഹ മാധ്യമങ്ങളില്‍ സുപരിചതയാണ്. ടീച്ചർ ആർട്ടി എന്ന പേരിൽ ഒരു സമൂഹ മാധ്യമ പേജും അധ്യാപകിയ്ക്കുണ്ട്. അധ്യാപിക തന്‍റെ പേജിലൂടെയാണ് സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചത്.
വിദ്യാര്‍ത്ഥിക്ക് 20 ൽ 18 മാർക്ക് ലഭിച്ചു. ശരിയായ ഉത്തരങ്ങൾ എഴുതിയെങ്കിലും, അസൈൻമെന്‍റ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തന പ്രക്രിയ കാണിക്കുന്നതിൽ വിദ്യാര്‍ത്ഥി പരാജയപ്പെട്ടത് കൊണ്ടാണ് മുഴുവന്‍ മാര്‍ക്കും നല്‍കാതിരുന്നതെന്ന് അധ്യാപിക എഴുതി. തനിക്ക് ഫുൾ മാര്‍ക്ക് വേണമെന്ന് വിദ്യാര്‍ത്ഥി നിരന്തരം ആവശ്യപ്പെട്ടെങ്കിലും അധ്യാപിക നല്‍കിയില്ല. ഇതിന് പിന്നാലൊയിരുന്നു അക്രമണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ഒരു അധ്യാപകൻ ഇടപെട്ടതോടെയാണ് ആക്രമണം അവസാനിപ്പിച്ചത്. ടീച്ചറുടെ കണ്ണുകൾക്കും തലയ്ക്കും വാരിയെല്ലുകൾക്കും നിരവധി പരിക്കുകൾ പറ്റതായി റിപ്പോര്‍ട്ടുകൾ പറയുന്നു. വിദ്യാർത്ഥിയെ സ്കൂൾ സസ്‌പെൻഡ് ചെയ്തു. എന്നാല്‍ ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുകളില്ല.