
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിവിധ പാർട്ടികള്‍ പ്രവർത്തനങ്ങള്‍ തുടങ്ങിയപ്പോഴേ സീറ്റ് വിഭജന തർക്കങ്ങള്‍ക്കും തുടക്കമായി.
നിലവിലുള്ള സീറ്റുകള്‍ക്ക് പുറമേ വാർഡ് വിഭജനത്തിന്റെ ഭാഗമായുള്ള അധിക സീറ്റില്‍ അവകാശവാദമുന്നയിച്ച് പാർട്ടികള്‍ രംഗത്തെത്തിയതോടെ മുന്നണിയോഗങ്ങള്‍ തർക്കങ്ങളുടേതാവും. തുടക്കത്തില്‍ വിട്ടുവീഴ്ചകള്‍ വേണ്ടെന്നാണ് പാർട്ടികളുടെ നിലപാട്.
പുന:ക്രമീകരണത്തിന്റെ ഭാഗമായി പഞ്ചായത്തുകളിലും നഗരസഭകളിലും വാർഡുകളില്‍ വർദ്ധനവുണ്ടായതാണ് തർക്കത്തിന് ആക്കം കൂട്ടുന്നത്. മുൻപ് നിലവിലുള്ള സീറ്റുകള്‍ക്ക് പുറമേ അധിക സീറ്റ് ചോദിക്കുകയായിരുന്നെങ്കില്‍ ഇപ്പോള്‍ കൂടിയ സീറ്റുകളില്‍ അവകാശവാദമുന്നയിക്കുകയാണ്. പല പഞ്ചായത്തുകളിലും തർക്കം ഇപ്പോഴേ ഉച്ചസ്ഥായിയിലാണ്.
യു.ഡി.എഫില്‍ തലവേദനയു.ഡി.എഫില്‍ കോണ്‍ഗ്രസും മുന്നണി വിടുന്നതിനു മുമ്ബു വരെ കേരളാ കോണ്‍ഗ്രസ് എമ്മും തമ്മില്‍ സീറ്റ് വിഭജന തർക്കവും സൗഹൃദ മത്സരവും പതിവായിരുന്നു. ജോസ് മുന്നണി വിട്ടതിന് ശേഷം ജോസഫ് ഗ്രൂപ്പമായി കാര്യമായ തർക്കമുണ്ടായില്ലെങ്കിലും കോണ്‍ഗ്രസിലെ സ്ഥാനാർത്ഥി മോഹികളെ ഒതുക്കാനാണ് നേതൃത്വത്തിന്റെ പെടാപ്പാട്. ഇത്തവണയും ജയസാധ്യതയുള്ള ഭൂരിഭാഗം സീറ്റുകളിലും ഒന്നിലേറെ പേർ ഒരുക്കങ്ങള്‍ ആരംഭിച്ചത് നേതൃത്വത്തിന് തലവേദനയാണ്. കോട്ടയം പാർലമെന്റ് സീറ്റില്‍ വിജയിച്ചതോടെ കൂടുതല്‍ വാർഡുകളില്‍ മത്സരിക്കണമെന്ന നിലപാടാണ് ജോസഫ് ഗ്രൂപ്പിന്.
എല്‍.ഡി.എഫിലും പ്രശ്നം

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ വർഷത്തേത് പോലെ എല്‍.ഡി.എഫില്‍ സി.പി.ഐ, കേരളാ കോണ്‍ഗ്രസ് (എം) തർക്കം ഇക്കുറിയും ഉറപ്പായി. കൂടുതല്‍ സീറ്റുകളില്‍ ഇരുപാർട്ടികളും അവകാശവാദമുന്നയിച്ചിട്ടുണ്ട്.കേരളാ കോണ്‍ഗ്രസിന്റെ വരവോടെ മുന്നണിയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന പ്രസക്തി കുറയുന്നെന്നു ഭയക്കുന്ന സി.പി.ഐ ജോസ് വിഭാഗത്തിന്റെ നീക്കത്തിനെ എതിർക്കാൻ ഉറച്ചാണ്. കഴിഞ്ഞ തവണത്തെ പോലെ സി.പി.എമ്മിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേരളാ കോണ്‍ഗ്രസിന് വേണ്ടി സീറ്റുകള്‍ അടിയറവ് വയ്ക്കേണ്ടെന്നാണ് തീരുമാനം. വാർഡുകള്‍ കൂടിയതിന്റെ പശ്ചാത്തലത്തില്‍ ആനുപാതികമായ സീറ്റുകള്‍ വേണമെന്ന നിലപാടാണുള്ളതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു പറഞ്ഞു. ജോസ് വിഭാഗവും കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നതോടെ തർക്കം പരിഹരിക്കാൻ സമയമെടുക്കുമെന്നുറപ്പായി.
എൻ.ഡി.എ യോഗം ഉടൻ
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കുകയാണ് എൻ.ഡി.എ. അധികാരത്തിലുള്ള രണ്ട് പഞ്ചായത്തുകള്‍ നിലനിറുത്തുന്നതിനൊപ്പം കൂടുതല്‍ പഞ്ചായത്തുകളില്‍ വിജയിക്കുകയാണ് പ്രധാന അജണ്ട. സീറ്റ് ചർച്ചകളിലേയ്ക്ക് കടന്നിട്ടില്ലെങ്കിലും അർഹമായ പരിഗണന വേണമെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്. പി.സി ജോർജിന്റെ വരവോടെ പഴയ ജനപക്ഷത്തിന്റെ സ്വാധീന മേഖലകളിലും ക്രൈസ്തവ മേഖലകളിലും പിടിമുറുക്കാമെന്നും ഇവർ കരുതുന്നു.