‘തൊഴില്‍ കാലാവധി കഴിഞ്ഞിരുന്ന കാര്യം ആരും അറിയിച്ചില്ല; അതുക്കൊണ്ടാണ് വീണ്ടും ജോലിയിൽ തുടർന്നത്; ആറുമാസം കഴിഞ്ഞാല്‍ മാറിനില്‍ക്കണമെന്ന ടേണ്‍ വ്യവസ്ഥയെ കുറിച്ച്‌ ആരും പറഞ്ഞുതന്നില്ല’; പുതുപ്പള്ളിയിലെ ജോലി വിവാദത്തില്‍ വിശദീകരണവുമായി സതിയമ്മ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പുതുപ്പള്ളിയിലെ ജോലി വിവാദത്തില്‍ വിശദീകരണവുമായി താത്കാലിക ജീവനക്കാരി സതിയമ്മ. തൊഴില്‍ കാലാവധി കഴിഞ്ഞിരുന്ന കാര്യം ആരും അറിയിക്കാത്തതിനാലാണ് വീണ്ടും ജോലിയില്‍ തുടര്‍ന്നതെന്ന് സതിയമ്മ പറഞ്ഞു. ആറുമാസം കഴിഞ്ഞാല്‍ മാറിനില്‍ക്കണമെന്ന് ടേണ്‍ വ്യവസ്ഥയെ കുറിച്ച്‌ അറിയില്ലായിരുന്നു. ഐശ്വര്യ കുടുംബശ്രീ ഭാരവാഹികളോ ഉദ്യോഗസ്ഥരോ ഇക്കാര്യം അറിയിച്ചിരുന്നില്ല. അതുകൊണ്ടാണ് 2023 ഫെബ്രുവരിക്ക് ശേഷവും ജോലി തുടര്‍ന്നത്. ഫെബ്രുവരി വരെ സ്വന്തം അക്കൗണ്ടിലാണ് പണം ലഭിച്ചത്. പിന്നീട് ശമ്ബളം ലഭിച്ചത് കുടുംബശ്രീ നല്‍കിയ ചെക്ക് വഴിയായിരുന്നുവെന്നും സതിയമ്മ വ്യക്തമാക്കി.

പുതുപ്പള്ളിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളോടൊപ്പമെത്തിയാണ് സതിയമ്മ വിശദീകരണം നല്‍കിയത്. ജോലിക്ക് വരേണ്ടതില്ലെന്ന് അറിയിച്ചത് ജില്ലാ മൃഗസംരക്ഷണ ഓഫീസറാണെന്ന് സതിയമ്മ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിന് ശേഷമാണ് ഈ നടപടിയുണ്ടായതെന്ന് സതിയമ്മയും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും ആവര്‍ത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ഫെബ്രുവരിയില്‍ സതിയമ്മയുടെ തൊഴില്‍ കാലവധി കഴിഞ്ഞതായുള്ള രേഖകള്‍ അടിസ്ഥാനമാക്കിയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തത്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. കുടുംബശ്രീ പ്രസിഡന്റ് ജാനമ്മ, സെക്രട്ടറി സുധാമോള്‍, വെറ്റിറിനറി ഓഫിസര്‍ ബിനു എന്നിവരാണ് മറ്റ് പ്രതികള്‍.

ലിജി എന്ന യുവതിയാണ് സതിയമ്മക്കെതിരെ പരാതി നല്‍കിയത്. കുടുംബശ്രീയുടെ സെക്രട്ടറിയായിരുന്നു ലിജിമോള്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറിച്ച്‌ നല്ലത് പറഞ്ഞതിന് പിന്നാലെയാണ് മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരി സതിയമ്മയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സതിയമ്മയെ ജോലിയില്‍ നിന്ന് പുറത്താക്കിയതല്ല, കാലാവധി കഴിഞ്ഞപ്പോള്‍ പിരിച്ചുവിട്ടതാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി വ്യക്തമാക്കിയിരുന്നു.

സതിയമ്മയല്ല, മറിച്ച്‌ ലിജിമോള്‍ ആണ് മൃഗാശുപത്രിയിലെ ജോലിക്കാരിയെന്നും സതിയമ്മ അനധികൃതമായി ജോലി ചെയ്‌തെന്ന് കണ്ടെത്തിയതിനാല്‍ ലിജിമോളോട് ജോലിക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു മന്ത്രി ചിഞ്ചുറാണി വിശദീകരിച്ചത്. എന്നാല്‍ താനും ലിജിമോളും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണെന്നും ആറു മാസം വീതം ഊഴംവെച്ചാണ് സ്വീപ്പര്‍ ജോലി ചെയ്തിരുന്നതെന്നും സതിയമ്മ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ലിജിമോള്‍ തന്റെ വീട്ടിലെ അവസ്ഥ കൂടി മനസിലാക്കി ജോലിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.ഈ വാദം തള്ളിയാണ് ലിജിമോള്‍ രംഗത്ത് വന്നത്.