
തിരുവനന്തപുരം: അധ്യാപകർ തമ്മിലുള്ള കുടിപ്പകയിൽ വിദ്യാർഥിനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ അധ്യാപികയ്ക്ക് എതിരെ നടപടി എടുക്കാതെ പോലീസ്. കിളിമാനൂര്‍ രാജാ രവിവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപിക സി ആർ ചന്ദ്രലേഖക്കെതിരെയാണ്, പോക്സോ കേസ് റജിസ്റ്റർ ചെയ്തിട്ടും നടപടിയെടുക്കാൻ കിളിമാനൂര്‍ പൊലീസ് തയാറാകാത്തത്.
സഹഅധ്യാപകനോടുള്ള ദേഷ്യത്തിലാണ്, അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വ്യാജ വാർത്ത ചന്ദ്രലേഖ പ്രചരിപ്പിച്ചത്. ജനുവരിയിൽ വിദ്യാർഥിനി അപസ്മാരം ബാധിച്ച് അവധിയിലായിരുന്ന കാലയവളിലാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചത്.
സ്കൂളിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പടെ വിദ്യാർഥിനിയുടെ പേര് പറഞ്ഞ് അധിക്ഷേപിച്ചു. അധ്യാപിക തന്നെയാണ് ഇത് പ്രചരിപ്പിച്ചതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. സിഡബ്ല്യൂസിയിലും പൊലീസിലും അധ്യാപിക വ്യാജ പരാതി നൽകി. സിഡബ്ല്യൂസി അന്വേഷണത്തിൽ ഉൾപ്പടെ വ്യാജ പ്രചാരണമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ സ്കൂളിൽ അടക്കം ഇല്ലാക്കഥകൾ പ്രചരിച്ചതോടെ നാണക്കേട് മൂലം വിദ്യാർഥിനി പഠനം ഉപേക്ഷിക്കുകയായിരുന്നു

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും തുടർന്ന് മേയ് 27 ന് മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിടിഎയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂണ്‍ 5ന് ചന്ദ്രലേഖയെ സസ്പെൻഡ് ചെയ്തു. അതേദിവസം ഇവർക്കെതിരെ കിളിമാനൂര്‍ പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ചന്ദ്രലേഖക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറായിട്ടില്ല.