
പറവൂർ: കോട്ടുവള്ളി കൈതാരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ എയ്ഡഡ് ഹൈസ്കൂള്‍ അദ്ധ്യാപകൻ മാള മഠത്തുംപടി ചക്കാടിക്കുന്ന് മാടവന വീട്ടില്‍ എം.ആർ.കൃഷ്ണകുമാർ(38) നെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇന്നലെ പുലർച്ചെ നെടുമ്ബാശേരി അത്താണിയിലെ വീട്ടില്‍ നിന്നാണ് പിടികൂടിയത്.
ആത്മഹത്യ ചെയ്ത യുവാവിന്റെ ഭാര്യ പറവൂരിലെ എയ്ഡഡ് സ്കൂള്‍ അദ്ധ്യാപികയാണ്. ഭാര്യയുമായി കൃഷ്ണകുമാറിനുണ്ടായിരുന്ന അടുപ്പമാണ് മരണത്തിലേക്ക് വഴിവച്ചതെന്ന് നാലു പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഭാര്യയുമായുള്ള ഇയാളുടെ ബന്ധം സംബന്ധിച്ച് പൊലീസില്‍ യുവാവ് രണ്ട് മാസം മുമ്ബ് പരാതി നല്‍കിയിരുന്നു. ഇരുവരെയും വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ വിളിച്ച് വരുത്തിയെങ്കിലും ഭർത്താവിനൊപ്പം പോകാൻ വിസമ്മതിച്ച യുവതിയെ പൊലീസ് നഗരത്തിലെ ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ചു. ഇതിനു ശേഷവും കൃഷ്ണകുമാറുമായുള്ള ബന്ധം തുടർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിക്ക് ഒമ്ബതും രണ്ടരയും വയസുള്ള പെണ്‍കുട്ടികളുണ്ട്. മക്കളെ ഉപേക്ഷിച്ച് ഭാര്യ പോയതില്‍ കടുത്തമാനസിക സമ്മർദ്ദത്തിലായിരുന്നു യുവാവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കൃഷ്ണകുമാറിനെതിരെ സമാനസ്വഭാവമുള്ള മറ്റ് ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതി നല്‍കിയതിനെ തുടർന്ന് കൃഷ്ണകുമാറിനോട് അവധിയെടുക്കാൻ സ്കൂള്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു.



