
സ്വന്തം ലേഖിക
കളമശേരി: മദ്യപിച്ചു എന്ന പേരില്‍ കസ്റ്റഡിയിലെടുത്തത് ജീവിതത്തില്‍ ഇന്നേവരെ മദ്യപിക്കാത്ത അധ്യാപകനെ.
ഡോ. ലാലു ജോര്‍ജിനാണു പൊതുമധ്യത്തില്‍ അപമാനിതനാവേണ്ടി വന്നത്. സാങ്കേതികത്തകരാറുള്ള ബ്രീത്തലൈസറുപയോഗിച്ച് നടത്തിയ പരിശോധനയാണ് പോലീസിനെ അബന്ധത്തില്‍ ചാടിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിസിനസ് മീറ്റിങ് കഴിഞ്ഞു സ്വന്തം കാറില്‍ വരികയായിരുന്നു ലാലു. അധ്യാപകൻ കൂടിയായ ഇയാളെ നോര്‍ത്ത് കളമശേരിയില്‍ ഇയാളുടെ വീടിനു സമീപത്തു വെച്ചാണ് പോലീസ് മദ്യപിച്ചു എന്ന പേരില്‍ കസ്റ്റഡിയിലെടുത്തത്.
താൻ ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലെന്നും യന്ത്രത്തകരാറാണെന്നും യന്ത്രം കാണ്‍പുര്‍ ഐഐടിയില്‍ കൊണ്ടുപോയി പരിശോധിക്കുന്നതിനുള്ള ചെലവു വഹിക്കാമെന്നും ആശുപത്രിയിലെത്തിച്ചു പരിശോധിക്കണമെന്നും കസ്റ്റഡിയിലെടുത്തയാള്‍ അറിയിച്ചിട്ടും പൊലീസ് വഴങ്ങിയില്ല.
ശനിയാഴ്ച രാത്രി 7.30നായിരുന്നു സംഭവം നടന്നത്. ബ്രീത്തലൈസറുപയോഗിച്ചുള്ള പരിശോധനക്കുശേഷം ലാലുവിനെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി.സ്റ്റേഷനിലെത്തിച്ചപ്പോഴും മദ്യപിച്ചിട്ടില്ലെന്നു ഡോ. ലാലു ആവര്‍ത്തിച്ചു.
അരമണിക്കൂറോളം സ്റ്റേഷനില്‍ നിര്‍ത്തി. മേലുദ്യോഗസ്ഥനോടു ലാലു പരാതി പറഞ്ഞു. തുടര്‍ന്നു മറ്റൊരു ബ്രീത്തലൈസര്‍ കൊണ്ടുവന്നു പരിശോധിച്ചു. ഫലം കണ്ടു പൊലീസ് ഞെട്ടി. റീഡിങ് പൂജ്യം.
തെറ്റുപറ്റിയെന്നു ബോധ്യമായതോടെ പൊലീസുകാര്‍ ക്ഷമ പറഞ്ഞു. തിരികെ വീട്ടില്‍ കൊണ്ടുചെന്നാക്കി. അസിസ്റ്റന്റ് കമ്മിഷണര്‍ ഉള്‍പ്പെടെ ലാലുവിനെ വിളിച്ചു ക്ഷമ ചോദിച്ചു.