രോഗാണു മൂലമുള്ള ഏറ്റവും വലിയ പകർച്ചവ്യാധിയെന്ന നിലയിലേക്ക് ക്ഷയരോഗം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Spread the love

തൃശ്ശൂർ: രോഗാണുമൂലമുള്ള ഏറ്റവുംവലിയ പകർച്ചവ്യാധിയെന്ന നിലയിലേക്ക് ക്ഷയരോഗം മാറുന്നു. മാനവരാശിയെ വിറപ്പിച്ച കോവിഡിനെ മറികടന്നാണീ വ്യാപനം.

ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ടി.ബി. റിപ്പോർട്ടിലാണ് വിവരങ്ങള്‍. ആകെ രോഗികളില്‍ 26 ശതമാനവും ഇന്ത്യയിലാണ്. കഴിഞ്ഞ റിപ്പോർട്ടില്‍ 27 ശതമാനമായിരുന്നൂവെന്നതാണ് ചെറിയൊരു ആശ്വാസം.

മുൻപുള്ള മൂന്നുവർഷം ലോകത്ത് ഏറ്റവുംകൂടുതല്‍ ജീവനപഹരിച്ചത് കോവിഡാണ്. എന്നാല്‍, 2023-ല്‍ 12.5 ലക്ഷം ജീവനെടുത്ത് ക്ഷയരോഗം തിരിച്ചെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ രോഗപ്രതിരോധം തുടങ്ങിയശേഷം ഏറ്റവുംകൂടുതല്‍ പുതിയരോഗികളുണ്ടായ വർഷമാണ് കഴിഞ്ഞുപോയത്. 82 ലക്ഷം പേരിലാണ് പുതിയതായി സ്ഥിരീകരിച്ചത്. മുൻവർഷമിത് 75 ലക്ഷമായിരുന്നു. ഔഷധപ്രതിരോധമുള്ള രോഗത്തിന്റെ വ്യാപനമാണ് വലിയഭീഷണി.

റിപ്പോർട്ടിലെ പ്രസക്ത വിവരങ്ങള്‍

*നിലവില്‍ 1.08 കോടി രോഗികള്‍. പുരുഷന്മാർ -60 ലക്ഷം, സ്ത്രീകള്‍ -36 ലക്ഷം, കുട്ടികള്‍ -13 ലക്ഷം.

*എല്ലാ രാജ്യങ്ങളിലും രോഗികളുണ്ട്. ഇന്ത്യ -26 ശതമാനം, ഇൻഡൊനീഷ്യ -10, ചൈന -6.8, ഫിലിപ്പീൻസ് -6.8, പാകിസ്താൻ -6.3 എന്നീ രാജ്യങ്ങള്‍ മുന്നില്‍ .

*വർധനയ്ക്കുകാരണം പോഷകാഹാരക്കുറവ്, എച്ച്‌.ഐ.വി. ബാധ, മദ്യപാനത്തകരാറുകള്‍, പുകവലി, പ്രമേഹം എന്നിവ.

*2000 മുതലുള്ള നിയന്ത്രണപ്രവർത്തനത്തിലൂടെ ഇതുവരെ 7.9 കോടി ജീവൻരക്ഷിച്ചു.

*നിലവിലെ പ്രതിസന്ധി -നിയന്ത്രണപദ്ധതികളിലേക്കായി പ്രതീക്ഷിച്ചതിന്റെ 26 ശതമാനം തുകമാത്രമാണ് ശേഖരിക്കാനായത്. ഇത് തീരെ അപര്യാപ്തമാണ്.

*ഔഷധപ്രതിരോധം വലിയഭീഷണി. 68 ശതമാനവും റിഫാമ്ബിസിൻ എന്ന മരുന്നിനെ പ്രതിരോധിക്കുന്നു.

കേരളത്തില്‍

*നിലവില്‍ 21,941 രോഗികള്‍

*ഔഷധപ്രതിരോധമുള്ളവ 679

*മരണനിരക്ക് പത്തില്‍ത്താഴെ എത്തിക്കാനാകാത്തത് പ്രധാന വെല്ലുവിളി

*മരണനിരക്ക് കൂട്ടുന്നതിനും രോഗം വരുന്നതിനുമുള്ള പ്രധാനകാരണം പ്രമേഹം

*തിരിച്ചറിഞ്ഞ രോഗികളില്‍ 30 ശതമാനവും പ്രമേഹബാധിതർ

*രോഗത്തെ ഗൗരവമായി കണക്കാക്കാത്തതിനാല്‍ തിരിച്ചറിയാൻ വൈകുന്നതും പ്രതിസന്ധി

*രോഗബാധിതരുടെ എണ്ണംകുറയുന്നതും സാന്ദ്രതക്കുറവും ആശ്വാസകരം