
സ്വന്തം ലേഖകൻ
കോട്ടയം: വിവാഹ വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് അറുപുഴയിൽ ഗുണ്ടാ ആക്രമണം നടത്തിയ കേസിൽ പ്രധാന പ്രതികളിൽ ഒരാൾ പിടിയിൽ.
തലയോലപ്പറമ്പ് പുളിഞ്ചുവട് വീട്ടിൽ ബിബിൻ ചാക്കോ (26) യെയാണ് വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം. അറുപുഴയിലെ വിവാഹ വീട്ടിലെ ചടങ്ങിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് അറുപുഴയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.
സംഭവത്തിൽ താഴത്തങ്ങാടി സ്വദേശികളായ സുൽഫിക്കർ, അൻസിൽ എന്നിവർക്ക് വെട്ടേറ്റിരുന്നു. തലയ്ക്കാണ് ഇരുവർക്കും വെട്ടേറ്റത്.
തലയോലപ്പറമ്പ് സ്വദേശികളായ ഷുക്കൂർ, മാത്യു ചാക്കോ (മാക്കോ) കുമ്മനം സ്വദേശികളായ ഷാഫി, ജാബി, സാജിദ് എന്നിവർക്കെതിരെയും കണ്ടാൽ അറിയാവുന്ന മൂന്നു പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരുന്നത്.
അക്രമ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് അഞ്ചു പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു.
ഇതിൽ മൂന്നു പേർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ബിബിൻ ചാക്കോ അടക്കം രണ്ടു പേർക്ക് ജാമ്യം ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ബിബിൻ വീട്ടിൽ എത്തിതായി പൊലീസിനു ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനു രഹസ്യ വിവരം ലഭിച്ചു.
തുടർന്ന് ഡിവൈഎസ്പി ആർ.ശ്രീകുമാർ വെസ്റ്റ് എസ്.ഐ ടിശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എൻ.മനോജ്, സിവിൽ പോലീസ് ഓഫീസർമാരായ കെ.ആർ.ബൈജു, ടി.ജെ.സജീവ് എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തി ബിബിനെ പിടികൂടുകയായിരുന്നു.
ബിബിനെ പിടികൂടാൻ ശ്രമിച്ച പൊലീസ് സംഘത്തെ വീട്ടുകാർ ആക്രമിച്ചു. കടിച്ചും, മാന്തിയുമാണ് പൊലീസുകാരെ വീട്ടുകാർ ആക്രമിച്ചത്. സാഹസികമായാണ് പ്രതിയെ പൊലീസുകാർ കസ്റ്റഡിയിൽ എടുത്തത്. ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.