ബില്ലുകളില്‍ തിരിമറി നടത്തി വൻകിട വസ്ത്രവില്പനശാലകള്‍; 700 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തി ആദായ നികുതി വകുപ്പ്

Spread the love

കൊച്ചി : ബില്ലുകളില്‍ തിരിമറി നടത്തി വൻകിട വസ്ത്രവില്പനശാലകള്‍ 700 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയത് ആദായ നികുതി വകുപ്പ് കണ്ടെത്തി.മൂന്നു ദിവസം നീണ്ട റെയ്‌ഡിലാണ് കമ്ബ്യൂട്ടർ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ നടത്തിയ തട്ടിപ്പിന്റെ തെളിവുകള്‍ പിടിച്ചെടുത്തത്.

കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലെ വസ്ത്രവില്പനശാലകളിലാണ് കൂടുതല്‍ തട്ടിപ്പ് കണ്ടെത്തിയത്. ഉപഭോക്താവിന് നല്‍കുന്ന ബില്ലുകളില്‍ തിരിമറി നടത്തി കണക്കില്‍ കുറച്ചു കാണിച്ചാണ് നികുതി വെട്ടിച്ചിരുന്നത്.വില്പനശാലകളുടെ സ്വന്തം സോഫ്‌റ്റ്‌വെയറുകള്‍ ഉപയോഗിച്ചാണ് വ്യാജ ബില്ലുകള്‍ സൃഷ്‌ടിച്ചിരുന്നത്. വസ്ത്രങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് നല്‍കുന്ന ബില്ല് പിന്നീട് തിരുത്തുകയാണ് രീതി. ഉദാഹരണത്തിന്, പതിനായിരം രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് മുഴുവൻ തുകയുടെയും ബില്‍ നല്‍കും. പിന്നീട് ബില്‍ അയ്യായിരമായി മാറ്റി കമ്ബ്യൂട്ടറില്‍ സൂക്ഷിക്കും. ഇതാണ് നികുതി വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്നത്.

ഇതു വഴി വരുമാനം കുറച്ചും നഷ്‌ടമെന്ന് കാണിച്ചും ജി.എസ്.ടിയും ആദായ നികുതിയുമുള്‍പ്പെടെ വെട്ടിക്കുകയായിരുന്നു രീതി. 2019 മുതല്‍ 2025 വരെയുള്ള കണക്കുകളാണ് പരിശോധിച്ചതെന്ന് ആദായനികുതി വൃത്തങ്ങള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്, മലപ്പുറം ജില്ലകളിലായിരുന്നു പ്രധാനമായും പരിശോധന. കോഴിക്കോട്ടും മഞ്ചേരിയിലും പ്രവർത്തിക്കുന്ന വൻകിട സ്ഥാപനം, കോഴിക്കോട്ടെ മറ്റൊരു പ്രമുഖ സ്ഥാപനം, എറണാകുളത്ത് അങ്കമാലിയില്‍ ഉള്‍പ്പെടെ ഏതാനും സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 10 സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നു. പ്രാഥമിക പരിശോധനയില്‍ 700 കോടിയോളം രൂപയുടെ തട്ടിപ്പിന്റെ ഇലക്‌ട്രോണിക്‌സ് രേഖകളുള്‍പ്പെടെ പിടിച്ചെടുത്തു. ആദായ നികുതി കോഴിക്കോട് ഓഫീസ് രജിസ്റ്റർ ചെയ്‌ത കേസില്‍ സംസ്ഥാനത്തെ മറ്റ് ഓഫീസുകളിലെ ഉള്‍പ്പെടെ 40 സംഘമാണ് പരിശോധന നടത്തിയത്.