
സിനിമ താരങ്ങളും ക്രിക്കറ്റ് താരങ്ങളും വലയിൽ വീഴും; കണ്ടെത്തിയത് വൻ തട്ടിപ്പ്, ആഡംബര കാറുകൾ വീക്ക്നെസ്സായി കാണുന്നവർ തട്ടിപ്പ് നടത്തി നേടിയത് കൊള്ള ലാഭം, ഇഡിയും ആദായ നികുതിവകുപ്പും കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്, 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട് അന്വേഷണ സംഘം കണ്ടെത്തി, പ്രശസ്തരായ സെലിബ്രിറ്റികള്‍ ആഡംബര കാറുകള്‍ ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം അക്കൗണ്ടില്‍ ഇടപാടുകള്‍ രേഖപ്പെടുത്താതെ റോയല്‍ ഡ്രൈവില്‍ വിൽക്കുന്നത് തുടർക്കഥ
കൊച്ചി: യൂസ്ഡ് കാർ ഷോറൂമായ റോയല്‍ ഡ്രൈവില്‍ കള്ളപണ ഇടപാട് നടന്നതായി കണ്ടെത്തല്‍. കഴിഞ്ഞ രണ്ടു ദിവസം ഇഡിയും ആദായ നികുതിവകുപ്പും നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാള സിനിമാ താരങ്ങളും ഇത്തരത്തില്‍ തട്ടിപ്പിന് കൂട്ട് നിന്നു. ഇവർക്കെല്ലാം ഇഡിയും ആദായ നികുതി വകുപ്പും നോട്ടീസയക്കും.
വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ആഡംബര കാറുകളുടെ വില കുറച്ച് കാണിക്കുകയും പിന്നീട് ഈ തുക പണമായി കൈപറ്റിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോടുള്ള യൂസ്ഡ് കാർ ഷോറൂമില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ്റെ ഉടമസ്ഥതയിലുള്ള റോയല്‍ ഡ്രൈവ് എന്ന കമ്പനിയില്‍ കോഴിക്കോട് ഡിവിഷനിലെ ആദായനികുതി വകുപ്പ് അന്വേഷണ വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത്.
കാർ ഷോറൂമിൻ്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളില്‍ രണ്ടുദിവസമായി റെയ്ഡ് നടന്നു വരികയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വൻതുകയുടെ ഇടപാടുകള്‍ സംബന്ധിച്ച് സംശയം ഉയർന്നിരുന്നു.
പ്രശസ്തരായ സെലിബ്രിറ്റികള്‍ ആഡംബര കാറുകള്‍ വാങ്ങി ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം അക്കൗണ്ടില്‍ ഇടപാടുകള്‍ രേഖപ്പെടുത്താതെ റോയല്‍ ഡ്രൈവില്‍ വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കള്ളപ്പണം നല്‍കിയാണ് ഷോറൂമില്‍ നിന്ന് കാറുകള്‍ വാങ്ങിയതെന്നും കണ്ടെത്തി.
ഒരു ഇന്ത്യൻ ക്രിക്കറ്റ് താരവും നിരവധി മലയാള സിനിമാ താരങ്ങളും സംഭവത്തില്‍ ഉള്‍പ്പെട്ടതായാണ് വിവരം.
കഴിഞ്ഞ വർഷം കോഴിക്കോട് നഗരത്തിലെ 20 തുണിക്കടകളില്‍ ജിഎസ്ടി ഇൻ്റലിജൻസ് നടത്തിയ റെയ്ഡില്‍ വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിലൂടെ 27 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. കള്ളപ്പണ ഇടപാടുകള്‍ക്കുള്ള ശിക്ഷകളില്‍, വെട്ടിച്ച നികുതിയുടെ 100% മുതല്‍ 300% വരെ പിഴ, തീവ്രതയനുസരിച്ച് മാസങ്ങള്‍ മുതല്‍ വർഷങ്ങള്‍ വരെ നീളുന്ന തടവ്, കള്ളപ്പണം ഉപയോഗിച്ച് സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടല്‍, സാമ്പത്തിക ഇടപാടുകള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവും (പി.എം.എല്‍.എ.) ആദായനികുതി നിയമവും ഈ പിഴകളെ നിയന്ത്രിക്കുന്നു. നികുതി വെട്ടിപ്പ് തടയാനും സാമ്പത്തിക സുതാര്യത പ്രോത്സാഹിപ്പിക്കാനും അനധികൃത സ്വത്ത് ശേഖരണം തടയാനും ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് നിയമങ്ങള്‍.