
വാഷിംഗ്ടൺ: യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവാ നടപടികൾ വിലക്കിയ ഉത്തരവിന് താത്കാലിക സ്റ്റേ. രാജ്യാന്തര വ്യാപാര കോടതി ഇന്നലെ മരവിപ്പിച്ച ഉത്തരവ് അപ്പീൽ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. കേസ് ജൂൺ ഒമ്പതിന് വീണ്ടും പരിഗണിക്കും.
മറ്റ് രാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായി തീരുവകൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് മൂന്നംഗ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. തീരുവ നടപടികൾ യുഎസ് കോൺഗ്രസിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നും ഫെഡറൽ വ്യാപാര കോടതി പറഞ്ഞിരുന്നു.
തീരുവ നടപടികൾ 10 ദിവസങ്ങൾക്കകം നിർത്തലാക്കണമെന്നായിരുന്നു ഫെഡറൽ കോടതിയുടെ ഉത്തരവ്. അമേരിക്കയുടെ സാമ്പത്തിക അടിയന്തിര സാഹചര്യം മെച്ചപ്പെടുത്താനാണ് തീരുവ നടപടികളെന്നാണ് വൈറ്റ് ഹൌസ് വാദിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പത്തിക അനിവാര്യതയെ തടയാൻ തെരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാർക്ക് കഴിയില്ലെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയ്ക്ക് 26 ശതമാനവും യൂറോപ്യൻ യൂണിയന് 20 ശതമാനവും വിയറ്റ്നാമിന് 46 ശതമാനവും തായ്ലൻഡിന് 36 ശതമാനവുമാണ് പ്രഖ്യാപിച്ചത്. ഏപ്രിൽ 9ന് നിലവിൽ വരേണ്ടിയിരുന്നെങ്കിലും 90 ദിവസത്തേക്ക് താത്കാലികമായി മരവിപ്പിച്ചു. പകരം 10 ശതമാനം തീരുവ ഏർപ്പെടുത്തി. മെക്സിക്കോ, കാനഡ, ചൈന എന്നിവയ്ക്കും വിവിധ കാരണങ്ങൾ കാട്ടി അധിക തീരുവകൾ ചുമത്തിയിരുന്നു.