
ചെന്നൈ : തടവുകാരുടെ വേതനം വർധിപ്പിച്ചതോടെ തൊഴിലില്ലാത്തവർ ജയിലില്‍ പോയി കിടക്കുന്നതാണ് നല്ലതെന്ന് കേരളത്തിലുള്ളവർ പറഞ്ഞും ട്രോളിയുമിരിക്കുമ്പോള്‍ തൊഴിലില്ലെങ്കില്‍ ജെല്ലിക്കെട്ട് എന്നാണ് അയല്‍ സംസ്ഥാനമായ തമിഴ്നാട് പറയുന്നത്.
തമിഴ്നാട്ടിലെ യുദ്ധവീരന്മാരായ ജെല്ലിക്കെട്ട് പോരാളികള്‍ക്ക് ജെല്ലിക്കെട്ടില്‍ പങ്കെടുത്ത് വിജയിച്ചാല്‍ ജോലി കൊടുക്കുമെന്ന സുപ്രധാന പ്രഖ്യാപനമാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയിരിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിലാകും ജോലി നല്‍കുകയെന്നും എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുണ്ട്. അളങ്കാനല്ലൂരില്‍ ജല്ലിക്കെട്ട് കാളകള്‍ക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിയ്ക്കും.
ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. അളങ്കാനല്ലൂരില്‍ ജെല്ലിക്കെട്ടില്‍ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
തമിഴ്‌നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.നാടൻ കാളകള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കുന്നതിനായി അലങ്കനല്ലൂരില്‍ 2 കോടി രൂപ ചെലവില്‍ ഒരു അത്യാധുനിക മെഡിക്കല്‍, പരിശീലന സൗകര്യം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രശസ്തമായ അലങ്കനല്ലൂർ മത്സരം കാണുന്നത് ഓരോ തമിഴനെയും അഭിമാനഭരിതനാക്കുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. ദ്രാവിഡ മോഡല്‍ ഗവണ്‍മെന്റിന്റെ കീഴില്‍ സൃഷ്ടിക്കപ്പെട്ട കലൈഞ്ജർ സെന്റിനറി ലൈബ്രറിയും കലൈഞ്ജർ സെന്റിനറി ജെല്ലിക്കെട്ട് അരീനയും അറിവിനോടും പാരമ്പര്യത്തോടുമുള്ള പ്രതിബദ്ധതയുടെ പ്രതീകങ്ങളായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പൊങ്കല്‍, പുതുവത്സരാശംസകള്‍ നേർന്നുകൊണ്ട്, ആവേശഭരിതരായ ജനക്കൂട്ടത്തിന് മുന്നില്‍ അർത്ഥവത്തായ പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.
എന്തായാലും സ്റ്റാലിന്റെ പ്രഖ്യാപനം തമിഴ്നാട്ടില്‍ ആകെ ഒരു ഓളം ഉണ്ടാക്കിയിട്ടുണ്ട്.ജെല്ലിക്കെട്ടിലേക്ക് കൂടുതല്‍ യുവാക്കള്‍ ആകൃഷ്ടരായി എത്താൻ സാധ്യത കൂടി. പിഎസ്‌സി പരീക്ഷ എഴുതി സർക്കാർ ജോലി എന്ന സ്വപ്നവുമായി കേരളത്തില്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികള്‍ തൊട്ടപ്പുറത്തെ സംസ്ഥാനത്ത് കാളപ്പോരില്‍ ജയിച്ചാല്‍ ജോലി കിട്ടും എന്ന പ്രഖ്യാപനം കേട്ട് അന്തം വിടുകയാണ്.



