
ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ തമിഴ്‌നാട് സർക്കാർ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷന് അനുമതി നൽകി.
സംസ്ഥാനത്ത് 2015-16 വർഷത്തിൽ 22,474 ബസുകളാണുണ്ടായിരുന്നത്. 2021-2022 വർഷത്തിൽ ബസുകളുടെ എണ്ണം 20,557 ആയും 2025-2026 വർഷത്തിൽ 20,508 ആയും കുറഞ്ഞു.
അതേസമയം യാത്രാത്തിരക്ക് വർധിക്കുന്നതിനുസൃതമായി ബസുകളുടെ എണ്ണം വർധിപ്പിക്കുന്നില്ലെന്ന് പരാതി യാത്രക്കാരുടെ ഭാഗത്തുനിന്ന് ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സർക്കാർ 2022-നും 2026-നുമിടയിൽ 11,507 പുതിയ ബസുകൾ വാങ്ങാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇതുവരെ 3,500 ബസുകൾ മാത്രമേ വാങ്ങാൻ കഴിഞ്ഞിട്ടുള്ളു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡിന് മുൻപ് ചെന്നൈയിൽ എംടിസി ബസുകളിൽ ദിവസവും 54 ലക്ഷത്തോളം പേർ യാത്ര ചെയ്തിരുന്നു. കോവിഡിന് ശേഷം ബസുകളിൽ യാത്രക്കാരുടെ 25 ലക്ഷമായി കുറഞ്ഞു.
സ്ത്രീകൾക്ക് എംടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിട്ടും ഇപ്പോൾ ദിവസവും 36 ലക്ഷം പേരാണ് യാത്രചെയ്യുന്നത്. തുടർന്നാണ് ബസുകൾ വാടകയ്ക്ക് എടുത്ത് ഓടിക്കാൻ തീരുമാനിച്ചത്.
ബസുകൾ വാടകയ്ക്ക് എടുക്കുന്നത് മൂലം സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയാണുണ്ടാകുകയെന്ന് സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ പ്രതിനിധികൾ ആരോപിച്ചു. ചെന്നൈ മെട്രോപോളിറ്റീൻ ട്രാൻസ്പോർട്ട് കോർപറേഷനും (എംടിസി) ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്താൻ അനുമതി നൽകിയിട്ടുണ്ട്.




