
സ്വന്തം ലേഖകൻ
ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രക്കുളത്തിന് സംരക്ഷണ വേലിയില്ലാത്തത് അപകടത്തിന് വഴിയൊരുക്കുന്നു. പിന്നിലേക്ക് തിരിക്കുന്ന വാഹനങ്ങള്‍ കുളത്തിലേക്ക് വീഴുന്നതിനുള്ള സാദ്ധ്യതകളേറെയാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്നും ക്ഷേത്രദര്‍ശനം നടത്താൻ എത്തിയവരുടെ വാഹനം കുളത്തിലേക്ക് വീണെങ്കിലും വാഹനത്തിന്റെ അടിഭാഗം കരിങ്കല്‍ കെട്ടില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധി ഭക്തരാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെ വളരെ കുറവാണ്. ഉള്ള സ്ഥലത്തിന് വീതി കുറവുമാണ്. കുളത്തിന് സംരക്ഷണവേലി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് വളരെക്കാലം മുൻപ് തന്നെ ക്ഷേത്രോപദേശക സമിതി നിവേദനം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, നാളിതുവരെ ഇതിന് പരിഹാരമായിട്ടില്ല. സംരക്ഷണ വേലിയില്ലാത്തതിനാല്‍ പകല്‍ സമയങ്ങളില്‍ യുവാക്കളും കുട്ടികളും കുളത്തില്‍ കുളിക്കാനിറങ്ങുന്നത് പതിവാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടുമാസം മുൻപ് കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ച സംഭവം ഉണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് കുളം സംരക്ഷിക്കുന്നതിന് ചില പദ്ധതികള്‍ തയാറാക്കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. വിശേഷ ദിവസങ്ങളില്‍ അത്യപൂര്‍വമായ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്.
ക്ഷേത്രത്തിന്റെ മതിലിന് ചുറ്റും വാഹനങ്ങള്‍ കടന്നു പോകുന്നതിനുള്ള സൗകര്യവും കുറവാണ്. ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ മതിലിന്റെ ചുറ്റുമുള്ള വഴിയിലൂടെ കടന്നു പോകാൻ കഴിയൂ. അടിയന്തരമായി ക്ഷേത്രക്കുളത്തിന് സംരക്ഷണവേലി നിര്‍മ്മിച്ച് അപകടങ്ങള്‍ ഒഴിവാക്കാൻ നടപടി വേണമെന്ന് ക്ഷേത്രോപദേശക സമിതി അവശ്യപ്പെട്ടു.