
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; ചോദ്യം ചെയ്യാൻ എന്‍ഐഎ ഡിജിയടക്കം 12 അംഗ സംഘം
ഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. ഡൽഹി പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്.
തുടര്‍ന്ന് കനത്ത സുരക്ഷയില്‍ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിക്കും. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി തീഹാര്‍ ജയിലിലേക്ക് തഹാവൂര്‍ റാണയെ മാറ്റുമെന്നാണ് വിവരം.
റാണയെ ഡൽഹിയിൽ എത്തിച്ചത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എന്‍ഐഎ നല്‍കിയിട്ടില്ല. അല്‍പ്പസമയം മുമ്ബാണ് പാലം വിമാനത്താവളത്തില്‍ നിന്ന് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. നടപടികള്‍ക്കുശേഷം എന്‍ഐഎ ആസ്ഥാനത്തേക്കായിരിക്കും റാണയെ എത്തിക്കുകയെന്നാണ് വിവരം. മറ്റു രഹസ്യകേന്ദ്രത്തിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുമോയെന്ന കാര്യത്തിലും വ്യക്തമല്ല. തഹാവൂര്‍ റാണയെ ഡൽഹിയിൽ എത്തിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹി പൊലീസിന്‍റെ പ്രത്യേക സംഘത്തിന്‍റെ അകമ്ബടിയോടെയാണ് റാണയെ എത്തിക്കുന്നത്. കൊണ്ടുവരുന്ന റൂട്ടുകളില്‍ അര്‍ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. എൻഐഎ ആസ്ഥാനത്ത് എത്തിച്ചശേഷം എന്‍ഐഎ ഡിജിയടക്കം 12 ഉദ്യോഗസ്ഥരുടെ സംഘമായിരിക്കും റാണയെ ചോദ്യം ചെയ്യുക.
അതേസമയം, റാണയെ ഇന്ത്യയിലെത്തിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണത്തില്‍ നിന്ന് പാകിസ്ഥാൻ ഒഴിഞ്ഞുമാറി. തഹാവൂര്‍ റാണ കനേഡിയൻ പൗരനാണെന്ന് പറഞ്ഞുകൊണ്ടാണ് പാക് വിദേശകാര്യ വക്താവ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയത്.