
തിരുവനന്തപുരം : പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങിയെത്തുന്ന കേരളത്തിലെ സിപിഎം നേതൃത്വത്തിനു മുന്നിലെ വലിയ വെല്ലുവിളിയാണു കരിമണൽ കമ്പനിയുമായുള്ള ദുരൂഹ പണമിടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ പ്രതിയായതിനെ പ്രതിരോധിക്കൽ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു.
ഒരു സേവനവും നൽകാതെ വീണ കരിമണൽ കമ്പനിയായ കെഎംആർഎലിൽനിന്നു വൻതുക കൈപ്പറ്റിയെന്ന ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ വിധി വന്നപ്പോൾ വീണയുടെ വിശദീകരണം തേടാതെയുള്ള ഏകപക്ഷീയ വിധി എന്നായിരുന്നു സിപിഎമ്മിന്റെ മുഖ്യ വാദം. എന്നാൽ വീണയിൽനിന്ന് ഒന്നിലേറെ തവണ വിശദീകരണം തേടിയ ശേഷമാണ് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൈപ്പറ്റിയ കോടികൾക്ക് എന്തെങ്കിലും സേവനം നൽകിയെന്നു എസ്എഫ്ഐഒക്കു മുന്നിൽ വ്യക്തമാക്കാൻ വീണയ്ക്കോ കെഎംആർഎലിനോ കഴിഞ്ഞിട്ടില്ല. വിശദീകരണം തേടിയില്ലെന്ന പാർട്ടി വാദത്തിന് അതോടെ നിലനിൽപില്ലാതായി.
രേഖകളെല്ലാം പരിശോധിച്ചുവെന്നും ‘സുതാര്യ ഇടപാട്’ എന്നും ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ള നേതാക്കൾക്കു പോലും ആ സേവനമെന്തെന്നു വിശദീകരിക്കാനാകുന്നുമില്ല. വീണയുടെ സേവനത്തിനല്ല, മുഖ്യമന്ത്രി നൽകിയ സേവനത്തിനാണു കമ്പനി മകൾക്കും പണം നൽകിയതെന്നു പ്രതിപക്ഷം ആരോപിക്കുന്നത് ആദായ നികുതി ബോർഡിന്റെ വിധി കൂടി ഉദ്ധരിച്ചാണ്. വീണയുമായി സാമ്പത്തിക ഇടപാടു നടത്തിയ മറ്റു ചില സ്ഥാപനങ്ങളിൽ നിന്നും എസ്എഫ്ഐഒ വിശദീകരണം തേടിയിരുന്നെങ്കിലും അതു സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അത്തരം വിവരങ്ങൾ കൂടി പുറത്തുവരുമോയെന്നതു പാർട്ടിയെയും ആശങ്കപ്പെടുത്തുന്നതാണ്. മുഖ്യമന്ത്രിയുടെ മകൾ വീണയെ സംരക്ഷിക്കാൻ കേരളത്തിലെ സിപിഎം നേതാക്കൾ മത്സരിക്കുന്ന കാഴ്ചയാണ് പാർട്ടി കോൺഗ്രസ് വേദിയിൽ ഉണ്ടായത്. അതേ സമയം സമ്മേളനത്തിനുള്ളിൽ ഇതു ചർച്ചയായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
∙ ‘ഈ സമയത്ത് കേസ് ഇങ്ങനെ വന്നതു തന്നെ സൂക്ഷ്മമായി പരിശോധിക്കപ്പെടണം. എസ്എഫ്ഐഒയുടെ അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ വിധി വരാനിരിക്കെയാണ് ഈ നാടകം. ഹൈക്കോടതിയിൽ കേസ് നിലനിൽക്കെ ഈ നീക്കം നിലനിൽക്കില്ലെന്ന് സാമാന്യ നിയമ പരിജ്ഞാനം ഉള്ളവർക്ക് മനസ്സിലാകും. രണ്ടു കമ്പനികൾ തമ്മിലുണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോ സർക്കാരോ വഴിവിട്ട ഒരു സഹായവും ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെ ഇതുമായി ബന്ധിപ്പിക്കാൻ ഒരു തെളിവും ഇല്ലെന്നാണ് മൂന്നു വിജിലൻസ് കോടതികളും ഹൈക്കോടതിയും പറഞ്ഞത്.’ – എം.വി.ഗോവിന്ദൻ
∙ ‘എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നാൽ ബിജെപിയുടെ എക്സ്റ്റൻഡഡ് ഡിപ്പാർട്മെന്റായി മാറി. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ നേരത്തേ ഉയർന്ന ആഭാസകരമായ കെട്ടുകഥകൾ ജനം തളളിക്കളഞ്ഞതു പോലെ തന്നെ ഇക്കാര്യത്തിലും സംഭവിക്കും. അതു പാർട്ടിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. കോടിയേരിയുടെ മകനെതിരെ കേസ് വന്നപ്പോൾ ഇതായിരുന്നില്ലല്ലോ നിലപാട് എന്നു ചോദിച്ചാൽ ഓരോ കേസിനെയും അതിന്റേതായ സാഹചര്യത്തിലാണ് വിലയിരുത്തേണ്ടത്.’ – എം.എ.ബേബി
∙ ‘സേവനം നൽകിയില്ല എന്നാണല്ലോ പരാതി. ഞാൻ ഒരു കാർ എടുത്തു, ഇൻഷുറൻസും എടുത്തു. കാർ അപകടത്തിൽ പെട്ടില്ലെങ്കിലും ഇൻഷുറൻസ് അടയ്ക്കണ്ടേ? ഈ കേസിലെ യുക്തി അനുസരിച്ചാണെങ്കിൽ എല്ലാ ഇൻഷുറൻസ് കമ്പനികൾക്കെതിരെയും കേസെടുക്കേണ്ടി വരും. സേവന രംഗത്തു പ്രവർത്തിക്കുന്ന ഏതു സ്ഥാപനവും പ്രവർത്തിക്കുന്നതു പോലെ മാത്രമേ വീണയുടെ സ്ഥാപനവും പ്രവർത്തിച്ചിട്ടുള്ളൂ.’ – എ.വിജയരാഘവൻ