
1105 ബില്‍ ചെയ്യുന്നതിനിടെ ബില്ലില്‍ ഒരക്കം മാറി പോയി ; 1105 രൂപക്ക് പകരം 11105 രൂപ ജീവനക്കാരൻ ബില്‍ ചെയ്തു ; ഉപഭോക്താവ് പരാതിയുമായി എത്തിയതോടെ നഷ്ടമായ തുക മടക്കി നല്‍കി ; നഷ്ടമായ തുക അന്നേ ദിവസം ബില്ലിംഗ് കൗണ്ടറില്‍ ഉണ്ടായിരുന്ന ജീവനക്കാർ നല്‍കണമെന്ന വിചിത്രമായ നടപടിയുമായി സില്‍ക്കോണ്‍ ഹൈപ്പർ മാർക്കറ്റ് ; ശമ്പളം തടഞ്ഞ് വച്ച് ജീവനക്കാർക്കെതിരെ കമ്പനിയുടെ അന്യായ നടപടി
എറണാകുളം: ജീവനക്കാരുടെ ശമ്പളം ബോധപൂർവം വൈകിപ്പിക്കുന്നതായി പരാതി. മേനകയിലെ സില്‍ക്കോണ്‍ ജീവനക്കാർ പരാതിയുമായി രംഗത്ത്. 6 ജീവനക്കാരുടെ ശമ്പളം നല്‍കാതെ പിടിച്ചുവെച്ചിരിക്കുന്നെന്നാണ് ആരോപണം. ലേബർ കോടതിയിലാണ് ജീവനക്കാർ പരാതി നല്‍കിയിരിക്കുന്നത്. ബില്ലിംഗുമായി ബന്ധപ്പെട്ടുണ്ടായ പിശകില്‍ സ്ഥാപനത്തിന് കാശ് നഷ്ടമായെന്ന് അവകാശപ്പെട്ടാണ് ശമ്പളം നല്‍കാതെ ദ്രോഹിക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്.
ഒരു വർഷമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാർക്കെതിരെയാണ് അന്യായ നടപടി. സംഭവത്തില്‍ പരാതി നല്‍കാനെത്തിയ ജീവനക്കാരെ പോലീസ് കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. 10 മണിക്കൂറായിരുന്നു ജോലി സമയമായി ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നതെന്നും എന്നാല്‍ പിന്നീടത് 12 മണിക്കൂർ ആയി കൂട്ടിയതായും പരാതിയില്‍ പറയുന്നു. പണം ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 16 ന് ബില്ലിംഗുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങളാണ് ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകാൻ കാരണമായത്. അന്നേ ദിവസം ബില്ലിംഗ് കൗണ്ടറിലുണ്ടായിരുന്ന 6 ജീവനക്കാർക്കെതിരെയാണ് നടപടി. 1105 ബില്‍ ചെയ്യന്നതിനിടെ പറ്റിയ അബദ്ധമാണ് സ്ഥാപനത്തിന്റെ അന്യായമായ നടപടിക്ക് കാരണമായത്. ബില്ലില്‍ ഒരക്കം മാറിപോവുകയായിരുന്നു. 1105 രൂപക്ക് പകരം 11105 രൂപയാണ് ജീവനക്കാരൻ ബില്‍ ചെയ്തത്. സ്ഥാപനത്തില്‍ നല്ല തിരക്കുള്ള സമയത്ത് പറ്റിയ അബദ്ധമായിരുന്നെന്ന് ജീവനക്കാർ തുറന്ന് പറയുന്നുണ്ട്. തുക അധികമായ കാര്യം ഉപഭോക്താവിന്റെയും ശ്രദ്ധയില്‍പെട്ടിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഉപഭോക്താവ് കാശ് അധികം നഷ്ടമായ പരാതിയുമായി സ്ഥാപനത്തില്‍ എത്തിയിരുന്നു. തുടർന്ന് ഉപഭോക്താവിന്റെ നഷ്ടമായ തുക മടക്കി നല്‍കി. എന്നാല്‍ നഷ്ടമായ തുക അന്നേ ദിവസം ബില്ലിംഗ് കൗണ്ടറില്‍ ഉണ്ടായിരുന്ന ജീവനക്കാർ നല്‍കണമെന്ന വിചിത്രമായ നടപടി സ്ഥാപനം സ്വീകരിച്ചതോടെ ജീവനക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്ഥാപനത്തിന് നഷ്ടമായ തുക ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്നും ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഉപഭോക്താവ് വാങ്ങിയ സാധനത്തിന്റെ തുക സ്ഥാപനത്തിന് നഷ്ടമായിട്ടില്ലെന്നും അധികമായി അക്കൗണ്ടില്‍ കയറിയ തുക മടക്കി നല്കുകയാണുണ്ടായതെന്നാണ് ജീവനക്കാർ പറയുന്നത്.
എന്നാല്‍ ഈ തുക ജീവനക്കാർ നല്‍കണമെന്നാണ് സ്ഥാപനത്തില്‍ നിന്നും അറിയിച്ചിരിക്കുന്നത്. ശമ്ബളം ചോദിച്ചെത്തിയപ്പോള്‍ മാനേജർ വളരെ മോശമായാണ് പെരുമാറിയതെന്നാണ് പരാതിക്കാർ പറയുന്നത്. ഫെബ്രുവരി 26ന് ബ്രാഞ്ച് മാനേജർമാരുടെ മീറ്റിങ്ങില്‍ വെച്ച് കമ്ബനി അക്കൗണ്ടില്‍ അധിക തുക കയറിയതായി സ്ഥാപനത്തിന്റെ അക്കൗണ്ടന്റ് വെളിപ്പെടുത്തിയതായി ജീവനക്കാർ പറയുന്നു. എന്നാല്‍ മാർച്ച് 8ന് ശമ്ബളം ആവശ്യപ്പെട്ടപ്പോള്‍ അക്കൗണ്ടന്റ് മീറ്റിങ്ങില്‍ വെച്ച് പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയായിരുന്നുവെന്നാണ് ആരോപണം.
സ്ഥാപനത്തില്‍ അക്കൗണ്ടില്‍ അധിക തുക കയറിയിട്ടില്ലെന്നും അതിനാലാണ് ശമ്ബളം നല്‍കാത്തതെന്നുമായിരുന്നു മറുപടി. ജീവനക്കാർ പണം മോഷ്ടിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. എന്നാല്‍ ജീവനക്കാർ പണം മോഷ്ടിച്ചുവെന്ന് തെളിയിക്കുന്ന ഒരു രേഖകളും കണ്ടെത്താനായിട്ടില്ല. സ്ഥാപനത്തിന്റെ അകത്തും പുറത്തുമായി നിരവധി ക്യാമറകള്‍ ഉള്ളപ്പോള്‍ 6 പേർ ചേർന്ന് കാശ് മോഷ്ടിച്ചുവെങ്കില്‍ അത് തെളിയിക്കാൻ കഴിയില്ലേയെന്നും ജീവനക്കാർ ചോദിക്കുന്നു.