സ്വകാര്യചിത്രം പുറത്തുവിടുമെന്ന് പറഞ്ഞ്  ഭീഷണിപ്പെടുത്തി;  സ്ത്രീധനമായി ആവശ്യപ്പെട്ടത് മുപ്പത് ലക്ഷം രൂപ;  ജീവനൊടുക്കുന്നതിന് മുൻപ് കാമുകനെ വിളിച്ചത് പതിനഞ്ച്  തവണ; ശ്വേതയുടെ മരണത്തില്‍ കാമുകനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

സ്വകാര്യചിത്രം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി; സ്ത്രീധനമായി ആവശ്യപ്പെട്ടത് മുപ്പത് ലക്ഷം രൂപ; ജീവനൊടുക്കുന്നതിന് മുൻപ് കാമുകനെ വിളിച്ചത് പതിനഞ്ച് തവണ; ശ്വേതയുടെ മരണത്തില്‍ കാമുകനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

സ്വന്തം ലേഖിക

ഭുവനേശ്വര്‍: ടെക്കി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം.

ഭദ്രക് സ്വദേശി ശ്വേത ഉത്കല്‍ കുമാരിയുടെ മരണത്തിലാണ് കാമുകനായ സൗമ്യജിത് മൊഹപാത്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്. പ്രണയത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ ഇയാള്‍, സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണി മുഴക്കിയിരുന്നതായി കുടുംബം ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് ശ്വേത ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ഐ.ടി. കമ്പനിയിലെ ജീവനക്കാരിയായ ശ്വേതയെ ചന്ദ്രശേഖര്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഫ്‌ളാറ്റില്‍ ശനിയാഴ്ച രാത്രിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കള്‍ ഫ്‌ളാറ്റില്‍ ഇല്ലാതിരുന്ന സമയത്താണ് യുവതി ജീവനൊടുക്കിയത്.

ഫ്‌ളാറ്റില്‍ നിന്ന് ശ്വേതയുടെ മൊബൈല്‍ ഫോണും ഡയറിയും പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ നിന്നാണ് സൗമ്യജിത്തുമായുള്ള ബന്ധത്തെക്കുറിച്ച്‌ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. മാത്രമല്ല, ജീവനൊടുക്കുന്നതിന് ഒരു മണിക്കൂര്‍ മുൻപ് ശ്വേത കാമുകനെ 15 തവണ ഫോണില്‍ വിളിച്ചതായും കണ്ടെത്തി. എന്നാല്‍ ഇത്രയും തവണ വിളിച്ചിട്ടും കാമുകന്‍ ഫോണെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 18-ാം തീയതി സൗമ്യജിത് ശ്വേതയെ നിര്‍ബന്ധിച്ച്‌ പബ്ബില്‍ കൊണ്ടുപോയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിവാഹം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കണമെന്ന് ഇവിടെവെച്ച്‌ ശ്വേത കാമുകനോട് ആവശ്യപ്പെട്ടു. ഇതോടെ പബ്ബില്‍വെച്ച്‌ കമിതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും പോലീസ് പറയുന്നു.

സൗമ്യജിത്തിനെ സംഭവദിവസം പോലീസ് ചോദ്യംചെയ്തിരുന്നെങ്കിലും കസ്റ്റഡിയിലെടുത്തിരുന്നില്ല. പരാതി ഇല്ലാത്തതിനാലാണ് യുവാവിനെ അന്ന് കസ്റ്റഡിയിലെടുക്കാതിരുന്നതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍ കഴിഞ്ഞദിവസം ഇയാളെ വിളിച്ചുവരുത്തി പോലീസ് ചോദ്യംചെയ്‌തെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

കാമുകന്‍ പോലീസിന്റെ കസ്റ്റഡിയിലാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശ്വേതയും സൗമ്യജിത്തും തമ്മില്‍ നേരത്തെ നടത്തിയ ചില ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്. തന്റെ ജീവിതത്തില്‍ നിന്ന് മാറിപ്പോകണമെന്നും പുതിയൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകാന്‍ തനിക്കൊരു മടിയും ഇല്ലെന്നുമാണ് യുവാവ് ശ്വേതയോട് പറയുന്നത്.

അതേസമയം, സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയെത്തുടര്‍ന്നാണ് ശ്വേത ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. നേരത്തെ വിവാഹക്കാര്യം സംസാരിച്ചപ്പോള്‍ സൗമ്യജിത്തിന്റെ മാതാവ് 30 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.