അഞ്ച് പേർക്ക് അയ്യായിരം രൂപ വീതം കൈക്കൂലി നല്‍കണം; രേഖകൾ ഉദ്യോഗസ്ഥന്റെ മുഖത്തു കീറി എറിഞ്ഞു; യുവതിയുടെ പരാതിയിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ
സ്വന്തം ലേഖകൻ
കൊച്ചി: കേന്ദ്ര സർക്കാരിന്റെ മുദ്ര വായ്പ തരപ്പെടുത്തി വ്യവസായ സംരംഭം തുടങ്ങുന്നതിനു രേഖകൾ ശരിപ്പെടുത്താനെത്തിയ യുവതിയോട് കൈക്കൂലി ആവശ്യപ്പെട്ട കൊച്ചി കോർപ്പറേഷൻ സോണൽ ഓഫിസിലെ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
കൈക്കൂലി ആവശ്യപ്പെട്ട വിവരം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയ യുവതിയെ വ്യവസായ മന്ത്രി പി.രാജീവ് ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞതിനു പിന്നാലെയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ കൊച്ചി മേയർ എം. അനിൽകുമാർ നിർദേശം നൽകിയത്. യുവതിയോടും അമ്മയോടും അപമര്യാദയായി പെരുമാറിയ മറ്റൊരു ഉദ്യോഗസ്ഥനെ സെക്ഷനിൽ നിന്നു മാറ്റി.
കൊച്ചി കോർപ്പറേഷന്റെ പള്ളുരുത്തി സോണല്‍ ഓഫീസിലുണ്ടായ തിക്താനുഭവമാണ് യുവ സംരംഭക കൊച്ചി പെരുമ്പടപ്പ് ബംഗ്ലാപറമ്പിൽ ഫിലോമിനയുടെ മകൾ മിനി ജോസി നവമാധ്യമത്തിലൂടെ പങ്കുവച്ചത്. 14 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ യുവതി പെരുമ്പടപ്പിലെ വീടിനോടു ചേർന്നുള്ള കെട്ടിടത്തിൽ അരിയും മറ്റും പൊടിച്ചു നൽകുന്ന മിൽ തുടങ്ങാനാണ് 10 ലക്ഷം രൂപ വരെയുള്ള മുദ്ര ലോണിന് ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിടം വ്യവസായ ആവശ്യത്തിനായി മാറ്റുന്നതിനു കാൽനൂറ്റാണ്ട് മുൻപുള്ള കെട്ടിട നമ്പരുൾപ്പെടെ വേണമായിരുന്നു. ഇതൊഴിവാക്കി നൽകാനാണ് സോണൽ ഓഫിസിലെ ഉദ്യോഗസ്ഥർ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവിൽ മിനി ജോസ് അതുവരെ കൈവശം കിട്ടിയ രേഖകൾ ഉദ്യോഗസ്ഥന്റെ മുഖത്തു കീറി എറിഞ്ഞു. പിന്നീടാണ് ഫെയ്സ്ബുക്ക് വഴി തനിക്കും അമ്മയ്ക്കും കേരളത്തിൽ നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ചത്. ഇതു വൈറലായതോടെ നൂറു കണക്കിനാൾക്കാരാണ് ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അഡീഷണല്‍ സെക്രട്ടറിയുടെ ചുമതലയുളള ഡെപ്യൂട്ടി സെക്രട്ടറിയെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയതായി മേയർ. ഡെപ്യൂട്ടി സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണു നടപടിക്ക് നിർദേശം നല്‍കിയത്. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മേയർ അറിയിച്ചു. വ്യവസായ വകുപ്പ് മന്ത്രിയും വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥിര അധ്യക്ഷൻ വി.എ. ശ്രീജിത്ത്, ഡിവിഷന് കൗണ്‍സിലര്‍ രഞ്ജിത്ത് മാസ്റ്റര്‍ എന്നിവര്‍ യുവതിയെ വീട്ടിലെത്തി കണ്ടു.
ഇതു കൂടാതെ മാലിന്യം നീക്കം ചെയ്തതിന് നഗരസഭയക്ക് യൂസര്‍ ഫീ ഇനത്തില്‍ ലഭിക്കേണ്ട തുക അപഹരിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അടക്കം മൂന്ന് ജീവനക്കാരെയും അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെൻഡ് ചെയ്തു.