play-sharp-fill
യുവാക്കളുടെ വോട്ട് ബിജെപിക്കല്ല, തനിക്കാണ് കിട്ടുകയെന്ന ആത്മവിശ്വാസം ഫലിച്ചു ; ട്രോളുകളെയും പ്രതിസന്ധികളെയും മറികടന്ന് സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ മിന്നും വിജയം നേടാൻ കഴിഞ്ഞത് തൻ്റെ വ്യക്തി പ്രഭാവം കൊണ്ട്

യുവാക്കളുടെ വോട്ട് ബിജെപിക്കല്ല, തനിക്കാണ് കിട്ടുകയെന്ന ആത്മവിശ്വാസം ഫലിച്ചു ; ട്രോളുകളെയും പ്രതിസന്ധികളെയും മറികടന്ന് സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ മിന്നും വിജയം നേടാൻ കഴിഞ്ഞത് തൻ്റെ വ്യക്തി പ്രഭാവം കൊണ്ട്

തൃശ്ശൂർ : കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞത് സുരേഷ് ഗോപിയുടെ വ്യക്തിപരമായ നേട്ടമായി തന്നെ വിലയിരുത്താം.

“പഴയതുപോലെയല്ല, യുവാക്കളുടെ ചിന്താഗതി മാറിയിട്ടുണ്ട്. എല്ലാ ജാതി- മത വിഭാഗത്തില്‍പ്പെട്ട യുവാക്കളുടെ വോട്ടും കിട്ടും. അവർ ബിജെപിക്കല്ല, എനിക്കാണ് വോട്ട് തരുന്നത്”- തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ആദ്യഘട്ടത്തില്‍ ഒരു ദേശീയ വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണിത്. പ്രവചനാത്മകമായി അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.


ബിജെപിയുടെ രാഷ്ടീയത്തേക്കാള്‍ സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവത്തിനും, അദ്ദേഹം നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് തൃശൂരില്‍ ലഭിച്ചത്. വലിയ തോതില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് സമാഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതാണ് തിളക്കമാർന്ന വിജയത്തിന് കാരണം. 2019ല്‍ പാർലമെൻ്റിലേക്കും 2021ല്‍ നിയമസഭയിലേക്കും മത്സരിച്ച്‌ തോറ്റെങ്കിലും തൃശൂർ വിടാതെ സ്ഥിരതയോടെ നടത്തിയ പ്രവർത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഇത്തവണത്തെ കടുത്ത ത്രികോണപ്പോരിലും നേടിയ വിജയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുവായൂർ ക്ഷേത്രത്തില്‍ മകളുടെ വിവാഹത്തിന് എത്തിയത് അടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം സുരേഷ് ഗോപിക്ക് വേണ്ടി തൃശൂരിലെത്തി. ഇങ്ങനെയെല്ലാം പൂരങ്ങളുടെ നാട്ടിലെ ഇത്തവണത്തെ മത്സരം ദേശീയ ആകർഷിച്ചതാണ്. എന്നിട്ടും വിജയിക്കാൻ കഴിഞ്ഞില്ലെങ്കില്‍ അത് സുരേഷ് ഗോപിയുടെ രാഷ്ട്രിയ ഭാവിക്ക് തിരിച്ചടിയായേനെ. സംസ്ഥാന ബിജെപി നേതൃത്വത്തിൻ്റെ കാര്യമായ പിന്തുണ ഒന്നുമില്ലാതെയാണ് കഴിഞ്ഞ അഞ്ചു വർഷമായി സുരേഷ് ഗോപി മണ്ഡലത്തില്‍ നിറഞ്ഞുനിന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തില്‍ നേടിയ വിജയത്തിന് 21 കാരറ്റ് തിളക്കമുണ്ട്.

വ്യക്തിപരമായി ഒരുപാട് അപമാനങ്ങളും അധിക്ഷേപങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്ന തിരഞ്ഞെടുപ്പായിരുന്നു. പ്രചാരണത്തിൻ്റെ തുടക്കത്തില്‍ തൃശൂർ ലൂർദ് പള്ളിയില്‍ കന്യാമറിയത്തിന് കിരീടം കാഴ്ചവച്ച്‌ ക്രൈസ്തവരുടെ വിശ്വാസം പിടിച്ചുപറ്റാൻ ശ്രമിച്ചത് പാളിയത് എതിരാളികള്‍ വലിയ തോതില്‍ ആഘോഷമാക്കിയിരുന്നു. സുരേഷ് ഗോപിക്കൊപ്പം കുടുംബത്തെ പോലും കടുത്ത സമ്മർദ്ദത്തിലാക്കിയ സംഭവമായി അത്. മാധ്യമപ്രവർത്തകയുടെ പരാതിയിലുണ്ടായ കേസ് വ്യക്തിപരമായും മുൻപെങ്ങുമില്ലാത്ത വിധം സുരേഷ് ഗോപിയെ കടുത്ത പ്രതിരോധത്തിലാക്കി.

സിപിഎം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കരുവന്നൂർ ബാങ്ക് ക്രമക്കേട് വിഷയമുയർത്തി നടത്തിയ പദയാത്ര വലിയ ട്രോളുകള്‍ക്കിടയാക്കി. തൃശൂർ ഞാനിങ്ങെടുക്കും എന്ന സുരേഷിൻ്റെ പ്രയോഗവും ട്രോളന്മാർ വ്യാപകമായി പ്രയോഗിച്ചു. ഇത്തരം സാഹചര്യങ്ങളെല്ലാം നിലനില്‍ക്കെയായിരുന്നു ഇത്തവണത്തെ മത്സരം.