എന്നാലും സുരേഷ് ഗോപി മിണ്ടാപ്രാണികളോട് ഈ ചതി വേണ്ടായിരുന്നു ; മെലിഞ്ഞ് എല്ലും തോലുമായി നടൻ അംഗമായ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കൾ

എന്നാലും സുരേഷ് ഗോപി മിണ്ടാപ്രാണികളോട് ഈ ചതി വേണ്ടായിരുന്നു ; മെലിഞ്ഞ് എല്ലും തോലുമായി നടൻ അംഗമായ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കൾ

സ്വന്തം ലേഖകൻ

സുരേഷ് ഗോപി അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കൾ ദുരിതാവസ്ഥയിലാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടെത്തി. പശുക്കളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടിയെടുക്കാൻ ജില്ലാ കലക്ടർക്ക് മന്ത്രി നിർദേശം നൽകി.ഭക്ഷണവും ആവശ്യമായ പരിചരണവും ഇല്ലാതെ പശുക്കൾ എല്ലും തോലുമായി മാറിയ അവസ്ഥയിലായിരുന്നെന്നും പശുക്കൾക്ക് ആവശ്യമായ പുല്ലോ വൈക്കോലോ പോലും ലഭ്യമാക്കാറില്ലെന്നുമാണ് അന്വേഷണത്തിൽ മനസിലായതെന്നും മന്ത്രി പറഞ്ഞു.’പശുക്കളെല്ലാം അത്യാസന്ന നിലയിലാണ് എന്ന് പറയേണ്ടി വരും. വിജയകൃഷ്ണനും സുരേഷ് ഗോപിയും സുരേഷ് കുമാറും ഉൾപ്പെടെ പ്രമുഖരായിട്ടുള്ള ഒരുപറ്റം സമ്പന്നൻമാരാണ് ഈ ട്രസ്റ്റിന്റെ ആളുകൾ എന്നാണ് മനസിലാകുന്നത്. പശുക്കളെ സംരക്ഷിക്കാൻ അവർക്ക് സാധിച്ചില്ല എന്നുണ്ടെങ്കിൽ കളക്ടറോട് പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കാനും ക്ഷേത്രത്തിൽ ഏൽപ്പിക്കാനുമായിട്ടുള്ള നടപടികൾ സർക്കാർ സ്വീകരിക്കും’. കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി പ്രവർത്തിക്കുന്ന ഗോശാലയിലെ 19 പശുക്കളും 17 കിടാങ്ങളുമടക്കം 36 പശുക്കളാണ് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ദുരിതാവസ്ഥയിൽ കഴിയുന്നത് എന്നായിരുന്നു പരാതി ഉയർന്നത്.പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിനുള്ള പാൽ നൽകാൻ എന്ന പേരിലാണ് താത്ക്കാലിക അനുമതി തേടി ഗോശാല പ്രവർത്തിക്കുന്നത്. എന്നാൽ ഗോശാലയുടെ പ്രവർത്തനം വളരെ ശോചനീയമായ അവസ്ഥയിലാണെന്ന പരാതികൾ സർക്കാരിനും കോർപ്പറേഷനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ ഇവിടെ സന്ദർശനം നടത്തിയത്. ട്രസ്റ്റ് ആവശ്യമായ പണം നൽകുകയോ പശുക്കൾക്ക് ആഹാരത്തിനുള്ള പുല്ലും വൈക്കോലും ഒന്നും എത്തിക്കാറുമില്ലെന്നാണ് ഇവിടുത്തെ ജീവനക്കാർ പറയുന്നത്.