
അഞ്ചു മക്കളുള്ള സുരേഷ് ഗോപി പറയുന്നു രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം നടപ്പാക്കും: ജനസംഖ്യാ നിയന്ത്രണവും ഏകീകൃത സിവിൽ കോഡുമായി വർഗീയത ആളിക്കത്തിച്ച് തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണം; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ
സ്വന്തം ലേഖകൻ
തൃശൂർ: അഞ്ചു മക്കളുടെ പിതാവായ സുരേഷ് ഗോപി രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുമെന്നു പ്രഖ്യാപിച്ചതിന് എതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. സോഷ്യൽ മീഡിയയിലെ ഒരു വിഭാഗമാണ് ഇപ്പോൾ സുരേഷ് ഗോപിയെ ട്രോളിൽ മുക്കിപൊരിച്ചെടുക്കുന്നത്. കഴിഞ്ഞ ദിവസം തൃശൂരിലാണ് സുരേഷ് ഗോപി രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണവും ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് സൈബർ സേന ട്രോളുകൾ ഏറ്റെടുത്തു തുടങ്ങിയതും.
ബി ജെ പി രാജ്യത്ത് ജനസംഖ്യാ നിയന്ത്രണവും ഏകീകൃത സിവിൽ കോഡും നടപ്പിലാക്കുമെന്ന് രാജ്യസഭാ എം പിയും തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണ് ഇപ്പോൾ ട്രോളന്മാരുടെ ആയുധമായി മാറിയിരിക്കുന്നത്. രാജ്യസ്നേഹമുളളവർക്ക് ഇത് അംഗീകരിക്കാതിരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനാധിപത്യപരമായ രീതിയിലായിരിക്കും ഇവ നടപ്പിലാക്കുക. ലൗ ജിഹാദ്, ശബരിമല വിഷയങ്ങളിലുളള ഏതൊരു ഇടപെടലും നിയമത്തിന്റെ വഴിയിലൂടെ ആയിരിക്കും. രാജ്യത്തെ എല്ലാ പൗരന്മാരുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ആരായിരിക്കും മുഖ്യമന്ത്രിയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. അക്കാര്യം പാർട്ടി തീരുമാനിക്കും. മുഖ്യമന്ത്രി എന്ന നിലയിൽ ഇ ശ്രീധരൻ മികച്ച ആളായിരിക്കും. ഭരണനിർവഹണത്തിനുളള ബി ജെ പിയുടെ ശേഷി അറിയണമെങ്കിൽ കഴിഞ്ഞ ഏഴ് വർഷത്തെ കേന്ദ്രസർക്കാരിന്റെ ഭരണം പരിശോധിച്ചാൽ മതി. ബി ജെ പിയെ അധികാരത്തിലെത്തിച്ചാൽ ആത്മവിശ്വാസത്തോടെയും ആത്മാർത്ഥതയോടെയും ഭരണനിർവ്വഹണം നടത്തുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.