play-sharp-fill
സുരേഷ് ഗോപിയുടെ പ്രതികരണത്തില്‍ പ്രതിരോധത്തിലായി മനോരമ ആങ്കര്‍; മാധ്യമപ്രവര്‍ത്തകര്‍ കോടതിയാവേണ്ട

സുരേഷ് ഗോപിയുടെ പ്രതികരണത്തില്‍ പ്രതിരോധത്തിലായി മനോരമ ആങ്കര്‍; മാധ്യമപ്രവര്‍ത്തകര്‍ കോടതിയാവേണ്ട

മാധ്യമവേട്ടയുടെ ഇരയാണ് വാസ്തവത്തില്‍ സുരേഷ് ഗോപി. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കാതിരിക്കാന്‍ വേണ്ടി പുരോഗമനകേരളം എന്ന ഇടത് പക്ഷം വിശേഷിപ്പിക്കുന്ന കേരളത്തില്‍ വ്യാജസ്ത്രീപീഡനക്കേസില്‍ ഒരു മാധ്യമം തന്നെ കുടുക്കാന്‍ നോക്കിയതിന്റെ കയ്പ് കുടിച്ച ശേഷം മാധ്യമങ്ങളുടെ ആക്രമണങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കുന്ന ആളാണ് സുരേഷ് ഗോപി എന്ന കേന്ദ്രമന്ത്രി.

ഈ സാഹചര്യത്തിലാണ് മനോരമ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സുരേഷ് ഗോപിയെ നിര്‍ത്തിപ്പൊരിക്കാന്‍ ശ്രമിച്ച മനോരമയുടെ മാധ്യമപ്രവര്‍ത്തകയെ പ്രതിരോധത്തിലാക്കി സുരേഷ് ഗോപി ചില കാര്യങ്ങള്‍ പറഞ്ഞത്. അതില്‍ പ്രധാനം മാധ്യമപ്രവര്‍ത്തകര്‍ കോടതിയാകാന്‍ നോക്കേണ്ടെന്നും അതിന് അവര്‍ക്ക് അധികാരമില്ലെന്നുമുള്ള സുരേഷ് ഗോപിയുടെ വാക്കുകളാണ്. ആ സംവാദത്തിലെ ചില ചോദ്യങ്ങളും സുരേഷ് ഗോപി നല്‍കിയ ഉത്തരങ്ങളും.


കേന്ദ്രമന്ത്രി കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് കലിപ്പിലാണ് എന്ന് പറയുന്നത് ശരിയാണോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷ് ഗോപി: ന്യായമില്ലാത്ത എതിരൊലിയുമായി ആരു വന്നാലും ഞാന്‍ ഇനിയും കലിപ്പില്‍ തന്നെയായിരിക്കും. ന്യായമുണ്ടാകണം. ആരോപണങ്ങളില്‍ ന്യായമുണ്ടാകണം. എന്നോട് ചോദിക്കപ്പെടേണ്ട ചോദ്യങ്ങള്‍ക്ക് ന്യായമുണ്ടാകണം. അത് ഉന്നയിക്കുന്ന മുഹൂര്‍ത്തത്തിന് ന്യായമുണ്ടാകണം.

എംപി, കേന്ദ്രമന്ത്രി എന്നതൊക്കെ മറന്നിട്ട് പഴയ ആക്ഷന്‍ ഹീറോ ആയി മാറുന്നുണ്ടോ?

സുരേഷ് ഗോപി: ഒരിയ്‌ക്കലുമില്ല. മനുഷ്യനാവണം എന്നല്ലേ വലിയ ലോകതത്വം തന്നെ. മനുഷ്യനാകണം. അല്ലേ (സദസ്സിനോട്). ഞാനാ മനുഷ്യനാണ്. പച്ചയായ മനുഷ്യന്‍.

ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ ഞങ്ങളുടെ തൊഴിലാണ് ചെയ്യുന്നത്.

സുരേഷ് ഗോപി: നിങ്ങള്‍ മനുഷ്യരല്ല എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. ഞാന്‍ കടന്ന് കയറ്റത്തിന് വന്നിട്ടില്ലല്ലോ. ചില മര്യാദകളില്ലേ. അത് പാലിക്കപ്പെടേണ്ടതല്ലേ. ഞാന്‍ നിങ്ങളുടെ ലൈന്‍ ക്രോസ് ചെയ്യുന്നില്ല. നിങ്ങള്‍ എന്റെ ലൈനും ക്രോസ് ചെയ്യാന്‍ പാടില്ല. എനിക്കും എന്‍റേതായ വ്യക്തിപരമായ അവകാശങ്ങളുണ്ട്. നിങ്ങള്‍ എപ്പോഴും അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്നവരല്ലേ. അവകാശം നേടിക്കൊടുക്കുന്നതിന് വേണ്ടി പൊരുതുന്നവരല്ലേ. എന്റെ അവകാശം ധ്വംസിക്കാനെന്തിനാണ് വരുന്നത്.

നമ്മള്‍ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച്‌, മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഒക്കെ ചര്‍ച്ച ചെയ്യുന്ന ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്….

സുരേഷ് ഗോപി: വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും നിങ്ങള്‍ ഉച്ചത്തില്‍ സംസാരിക്കണം. ആ വ്യക്തികളില്‍ ഞാനും ഒരു വ്യക്തിയാണ്.

ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ്, രാഷ്ടീയനേതാവാണ്. മന്ത്രിസഭാംഗമാണ്. അപ്പോള്‍ ജനങ്ങളോടുള്ള പ്രതിബദ്ധത മറന്നുകൊണ്ട് ജനപ്രതിനിധിക്ക് പ്രവര്‍ത്തിക്കാനാവുമോ?

സുരേഷ് ഗോപി: ഞാന്‍ ജനങ്ങളോട് അക്കൗണ്ടബിള്‍ ആണ്. ആ ജനങ്ങളില്‍ നിന്നും നിങ്ങള്‍ എന്നെ വേറിട്ടു കാണുന്നുണ്ടെങ്കില്‍ നിങ്ങളേയും എനിക്ക് വേറിട്ട് കാണേണ്ടിവരും.

മാധ്യമപ്രവര്‍ത്തകരുടെ ശബ്ദത്തെ അങ്ങ് ജനങ്ങളുടെ ശബ്ദമായി കാണുന്നേയില്ലെന്നാണോ?

സുരേഷ് ഗോപി: ഒരിയ്‌ക്കലുമില്ല.

അപ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തിനും അനുകൂലമല്ല.

സുരേഷ് ഗോപി: ഇല്ലില്ല. അത് നിങ്ങളുടെ സ്വാതന്ത്ര്യമാണെന്നൊന്നും പറയരുത്. അത് പലപ്പോഴും ദുസ്വാതന്ത്ര്യമെന്നേ ഞാന്‍ പറയൂ. ഇപ്പോ നടക്കുന്നത് തമിഴില്‍ പറയുന്നതുപോലെ ചക്കളത്തിപ്പോരാട്ടമാണ്. ഇവിടെ ചോദിക്കുക. അവിടെ പറയുക. എവിടേയാണ് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പറ്റുക എന്ന് നോക്കുക. എന്നിട്ട് അവിടെപ്പോയി അത് വിളമ്ബുക. അവിടെ അവരുടെ പക്ഷം പറയും. തിരിച്ചുവന്ന് ഇവിടെ വീണ്ടും തിരിച്ച്‌ പറയും. നിങ്ങളിത് എത്ര പേരടുത്ത് ചെയ്യുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത് ജനങ്ങള്‍ അറിയേണ്ട വിഷയങ്ങളല്ലേ.

സുരേഷ് ഗോപി: കാര്യങ്ങള്‍ പൊലീസ് ചോദിക്കും. കോടതി ചോദിക്കും. കോടതിയുടേതാണ് ജനങ്ങള്‍ക്ക് ആവശ്യമുള്ള നിര്‍ണ്ണയം പത്രപ്രവര്‍ത്തകര്‍ക്ക് കോടതിയാകാനൊക്കത്തില്ല. ജഡ്ജിയാകാന്‍ ഒക്കത്തില്ല. ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസര്‍മാരാകാന്‍ ഒക്കത്തില്ല. പഠിച്ച്‌ നോക്ക്.