നന്ദിയാല്‍ പാടുന്നുദൈവമേ… പാട്ടു പാടി മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, മുരളീ മന്ദിരത്തിൽ വരാൻ അന്ന് സമ്മതിച്ചില്ല, ഇന്ന് വന്നത് കേന്ദ്രമന്ത്രി എന്ന സ്ഥാനത്തിരുന്ന് കൊണ്ട്, മുരളി മന്ദിരത്തിൽ എത്തിയതിൽ രാഷ്‌ട്രീയമില്ല, ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധി, കരുണാകരന്റ സ്വാധീനം കേരളത്തിന് നന്മയായി, ചർച്ചകളിൽ നിറഞ്ഞ് സുരേഷ് ​ഗോപി

Spread the love

തൃശൂർ: ലൂർദ് പള്ളിയിൽ സ്വർണ കൊന്ത സമർപ്പിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ബിജെപി നേതാക്കൾക്കൊപ്പമാണ് അദ്ദേഹം എത്തിയത്. സുരേഷ് ഗോപി പള്ളിയിലേക്ക് വരുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും കൊന്ത സമർപ്പിക്കുന്ന കാര്യം ആരോടും പങ്കുവച്ചിരുന്നില്ലെന്നാണ് വിവരം.

ഇടവക വികാരിയും ഭരണസമിതി അംഗങ്ങളും ബൊക്കെ നൽകിയാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തുടർന്ന് പള്ളിയുടെ അകത്തേക്ക് പ്രവേശിച്ചു. എല്ലാവരുടെയും അനുമതിയോടെ മാതാവിനെ സ്വർണ കൊന്ത അണിയിക്കുകയും ചെയ്‌തു.

അവിടെ പാട്ടു പാടികൊണ്ട് സുരേഷ് ഗോപി മാതാവിന് ആരാധന നടത്തി. നന്ദിയാല്‍ പാടുന്നുദൈവമേ എന്ന പാട്ടാണ് സുരേഷ് ഗോപി പാടിയത്. തെരഞ്ഞെടുപ്പ് വിജയത്തിലെ നന്ദി അറിയിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ലൂർദ് പള്ളിയിലെ സന്ദർശനം. തെരഞ്ഞെടുപ്പിനുശേഷം വീണ്ടും വരുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പിന് മുമ്പ് മകളുടെ വിവാഹത്തോടനുബന്ധിച്ച്‌ സുരേഷ് ഗോപി ലൂർദ് മാതാവിന് സ്വർണ കിരീടം സമർപ്പിച്ചിരുന്നു. സ്വർണ കിരീടത്തിന്റെ തൂക്കം നോക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉയർന്നത് വിവാദവും ആയിരുന്നു. നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണുള്ളതെന്നും അത് ഉല്‍പന്നങ്ങളില്‍ അല്ലെന്നുമാണ് സ്വർണ കൊന്ത സമർപ്പിച്ചശേഷം സുരേഷ് ഗോപി പ്രതികരിച്ചത്.

ഭക്തിപരമായ നിർവഹണത്തിന്റെ മുദ്രയാണ് സ്വർണ കൊന്തയെന്നും സുരേഷ് ഗോപി പറഞ്ഞു. മറ്റു പ്രതികരണങ്ങള്‍ സുരേഷ് ഗോപി നടത്തിയതുമില്ല. മുരളീമന്ദിരം സന്ദർശിച്ചതില്‍ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുരുത്വം നിർവഹിക്കാനാണ് എത്തിയത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ് കരുണാകരൻ.

ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്ദിരാ ഗാന്ധിയെയും സുരേഷ് ഗോപി പുകഴ്‌ത്തി. ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധിയെ ദീപസ്തംഭം എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി, ഇന്ദിരാഗാന്ധി എന്ന ദീപസ്തംഭത്തിലുള്ള കരുണാകരന്റ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

രാവിലെ എട്ട് മണിയോടെയായിരുന്നു സുരേഷ് ഗോപി സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്ന മുരളീ മന്ദിരത്തിലെത്തിയത്. 2019ല്‍ തൃശൂരില്‍ സ്ഥാനാർത്ഥിയായ സമയത്ത് തന്നെ മുരളീ മന്ദിരത്തില്‍ വന്നോട്ടെയെന്ന് പത്മജയോട് അപേക്ഷിച്ചിരുന്നു.

എന്നാല്‍, അന്നത് പാടില്ല എന്നാണ് പത്മജ പറഞ്ഞത്. തന്റെ പാർട്ടിക്കാരോട് എന്ത് പറയും എന്നാണ് പത്മജ ചോദിച്ചത്. അന്ന് താനത് മാനിച്ചു. ഇന്ന് കേന്ദ്രമന്ത്രി എന്ന സ്ഥാനത്തിരുന്ന് കൊണ്ടാണ് ഇവിടെ എത്തിയത്. അത് കെ മുരളീധരനോ മറ്റാർക്കെങ്കിലുമോ തടയാൻ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കെ റെയില്‍ വേണ്ടെന്നും അത് ജനദ്രോഹമാണെന്നും സുരേഷ് ഗോപി പറഞ്ഞു. വികസനത്തില്‍ പ്രാദേശികവാദം അനുവദിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.