
കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലാണെന്ന പരാതിയില്‍ നോട്ടീസ് നല്‍കാൻ വനംവകുപ്പ്.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി. തൃശൂർ ഡിഎഫ്‌ഒയ്ക്ക് മുന്നില്‍ ആഭരണം ഹാജരാക്കാനും ഇതിനെക്കുറിച്ച് വിശദീകരിക്കാനും നിർദേശിച്ചായിരിക്കും നോട്ടീസ് എന്നാണ് വിവരം.
മാലയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാർത്ഥ പുല്ലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോയെന്ന് പരിശോധിക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കെെവശം വയ്ക്കുന്നത് കുറ്റകരമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചെന്ന് സംശയിക്കുന്ന മാല ധരിച്ചിരുന്നുവെന്നാണ് പരാതി. തുടർന്നാണ് പരാതിക്കാരൻ പൊലീസിനെയും വനംവകുപ്പിനെയും സമീപിച്ചത്.
ഡിഎഫ്‌ഒയ്ക്ക് മുൻപാകെ ഹാജരായി പുലിപ്പല്ല് മാലയെക്കുറിച്ച് സുരേഷ് ഗോപി വിശദീകരിക്കേണ്ടിവരും. തുടക്കത്തില്‍ ഇതുസംബന്ധിച്ച് ഡിഎഫ്‌ഒ നല്‍കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ ശേഷമാകും മറ്റ് നടപടികള്‍. നേരത്തെ റാപ്പർ വേടൻ ധരിച്ച മാലയില്‍ ഉണ്ടായിരുന്നത് പുലിപ്പല്ലാണെന്ന പേരില്‍ അദ്ദേഹത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.



