വച്ചത് മൂന്ന് നിബന്ധന,ലംഘിച്ചാൽ പണി കിട്ടും;മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിക്ക് മുൻപിൽ പോലീസ് വച്ചത് മൂന്ന് നിബന്ധന.കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കാം.

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനായ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് മുൻപിൽ പോലീസ് വച്ചത് മൂന്ന് നിബന്ധന.കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനിലെ അത്യാധുനിക സൗകര്യങ്ങളുള്ള ചോദ്യം ചെയ്യല്‍ മുറിയിലാണ് ബുധനാഴ്ച സുരേഷ് ഗോപിയെ പോലീസ് ഇരുത്തിയത്.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സുരേഷ് ഗോപി ചോദ്യം ചെയ്യലിനിടെ ആവര്‍ത്തിച്ചു. കേസുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. വിട്ടയക്കുമ്ബോള്‍ സുരേഷ് ഗോപിക്ക് നടപടിക്രമം അനുസരിച്ച്‌ പോലീസ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇനിയും വിളിപ്പിച്ചാല്‍ ഹാജരാകണമെന്ന നിര്‍ദേശവും നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയില്‍ നിന്ന് പോലീസ് നേരത്തെ മൊഴിയെടുത്തിരുന്നു. സാക്ഷികളായ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും മൊഴിയെടുത്തു. സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. തുടര്‍ന്നാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതും വിളിച്ചുവരുത്തിയതും. പ്രമുഖനായ വ്യക്തിക്കെതിരായ കേസായതിനാല്‍ പോലീസ് നേരത്തെ നിയമോപദേശം തേടുകയും ചെയ്തിരുന്നു.നിലവില്‍ സുരേഷ് ഗോപിക്കെതിരെ ആരോപിച്ചിരിക്കുന്നത് 354 എ എന്ന വകുപ്പാണ്. ഒരുപക്ഷേ, ഈ വകുപ്പില്‍ മാറ്റം വരുത്തുകയോ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുകയോ ചെയ്‌തേക്കും. മാധ്യമപ്രവര്‍ത്തക ഇപ്പോഴും തന്റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും സുരേഷ് ഗോപിയെ വീണ്ടും വിളിപ്പിക്കാന്‍ സാധ്യത കുറവാണ് എന്നാണ് പോലീസില്‍ നിന്നുള്ള വിവരം.

സുരേഷ് ഗോപിയെ വിട്ടയക്കുമ്ബോള്‍ പോലീസ് വച്ചത് മൂന്ന് നിബന്ധനയാണ്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത്, ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണം എന്നിവയാണ് നിബന്ധന. ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന വകുപ്പുകളില്ലെങ്കില്‍ അറസ്റ്റ് ആവശ്യമില്ല എന്ന ഉപദേശം ലഭിച്ചതിനാലാണ് സുരേഷ് ഗോപിയെ നോട്ടീസ് നല്‍കി വിട്ടത് എന്നാണ് വിവരം.പോലീസിന്റെ നിബന്ധനകള്‍ ലംഘിച്ചാല്‍ ക്രിമിനല്‍ ചട്ടപ്രകാരം സുരേഷ് ഗോപിക്കെതിരെ പോലീസിന് നടപടിയെടുക്കാനും മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യാനും സാധിക്കും. കേസുമായി ബന്ധപ്പെട്ട ചിലരില്‍ നിന്നു ഇനിയും മൊഴിയെടുക്കാന്‍ സാധ്യതയുണ്ട്. ഇതിന് ശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുക. പ്രമുഖ വ്യക്തി ഉള്‍പ്പെട്ട കേസായതിനാല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഓരോ നീക്കവും.