
ന്യൂഡല്‍ഹി: 13 വർഷമായി ചലനമറ്റ് കിടപ്പിലായ ഡല്‍ഹി സ്വദേശി ഹരീഷ് റാണയുടെ (31) ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി. വൃദ്ധ മാതാപിതാക്കളുടെ ഹർജിലാണ് കോടതി അനുമതി നല്‍കിയത്.
യന്ത്രസഹായത്തോടെ മാത്രം ജീവൻ തുടരുന്നതില്‍ അർത്ഥമില്ലെന്ന ഡോക്ടർമാരുടെ അഭിപ്രായവും പരിഗണിച്ചു. ഹരീഷ് റാണയ്ക്ക് നല്‍കി വരുന്ന വെന്റിലേറ്റർ സഹായം പിൻവലിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
ദയാവധം ആവശ്യപ്പെട്ട് ഹരീഷ് റാണയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ഒക്ടോബറിലാണ് സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചത്. 2013 ആഗസ്റ്റ് 20ന് രക്ഷാബന്ധൻ ദിനത്തിലാണ് പഞ്ചാബ് സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണ അവിടുത്തെ പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയില്‍ നിന്നു താഴേക്കു വീണത്. തലയ്‌ക്ക് ഗുരുതര ക്ഷതമേറ്റ് ചലനശേഷി പൂർണമായും നഷ്‌ടപ്പെട്ടു. ജീവൻരക്ഷാ ഉപകരണങ്ങള്‍ മുഖേനയാണ് ശ്വാസമെടുക്കുന്നത്. ട്യൂബ് വഴി ഭക്ഷണം നല്‍കികൊണ്ടിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മകന് വേണ്ടി സമ്പത്തിന്റെ പരമാവധി ചെലവഴിച്ചെന്നും മാതാപിതാക്കള്‍ പറയുന്നു. ഡല്‍ഹി മഹാവീർ എൻക്ലേവിലെ വീടുവിറ്റു. ഗാസിയാബാദിലെ കുഞ്ഞുവീട്ടിലേക്ക് മാറി. ഹരീഷ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും പൂർണമായും നഷ്‌ടമായിരിക്കുന്നു. ഇനിയും അനുഭവിക്കാതെ സ്വച്ഛവും ശാന്തവുമായ മരണം 32കാരൻ അർഹിക്കുന്നുവെന്ന് കുടുംബം വ്യക്തമാക്കി. 2024 ജൂലായില്‍ ദയാവധത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. തുടർന്ന് കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.



