
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ വൈകിയ കേരളത്തിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.പാലാ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലെ പ്രതിയായ ഹരിപ്രസാദ് വി. നായര്‍ നല്കിയ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാനത്തിന് സുപ്രീം കോടതി ഈ മുന്നറിയിപ്പ് നല്‍കിയത്.
നിശ്ചിതസമയത്തിനുള്ളില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തില്ലെങ്കില്‍ ജനുവരി മുതല്‍ വന്‍ പിഴ ചുമത്തുമെന്നാണ് ജസ്റ്റിസ് സഞ്ജയ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഈ വര്‍ഷം സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ ക്ഷമിക്കുമെന്നും ബെഞ്ച് അറിയിച്ചു.
ഹരിപ്രസാദിൻ്റെ കേസില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. കേരള ഹൗസിലെ നിയമ ഓഫീസര്‍ ഗ്രാന്‍സി ടി.എസ്. ഒപ്പിട്ട സത്യവാങ്മൂലം കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്തിരുന്നു. എന്നാല്‍, വൈകി ഫയല്‍ചെയ്ത സത്യവാങ്മൂലം കോടതി രേഖകളില്‍ പ്രതിഫലിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകി ഫയല്ചെയ്യുന്നതിലൂടെ കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുകയാണെന്നും ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നാണ് ജനുവരി മാസംമുതല്‍ സത്യവാങ്മൂലം വൈകിയാല്‍ വന്‍ പിഴ ചുമത്തുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. താമസിച്ച് ഫയല്‍ ചെയ്യുമ്പോള്‍ പിഴകൂടി നല്കാന് സര്‍ക്കാരുകള്‍ തയ്യാറായിരിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.



