
ചരിത്രപരമായ സംസ്കാരത്തിന്റെ ഭാഗമാണ് ആന എഴുന്നള്ളിപ്പ്; ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിപ്പിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി; ആനകളുടെ സർവ്വേ എടുക്കണം എന്നതടക്കമുള്ള നിർദ്ദേശമാണ് സ്റ്റേ ചെയ്തത്
ദില്ലി: ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിപ്പിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ആനകളുടെ സർവേ എടുക്കണം എന്നതടക്കമുള്ള നിർദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി നടപടിക്കെതിരെ വിശ്വ ഗജ സമിതി നൽകിയ ഉത്തരവിലാണ് നടപടി.
ആനകളുടെ എഴുന്നെള്ളിപ്പ് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ഇത് പൂർണ്ണമായി തടയാനുള്ള നീക്കമാണെന്ന് തോന്നുന്നതായും സുപ്രീം കോടതി ജസ്റ്റിസ് നാഗരത്ന വിമർശിച്ചു. നാട്ടാന പരിപാലനവും, ഉത്സവങ്ങളിൽ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്.
ഹൈക്കോടതി എടുത്ത കേസുകളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങളാണ് ട്രാൻസ്ഫർ പെറ്റീഷൻ നൽകിയത്. കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല. പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിൽ നിലവിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ഹർജി പിൻവലിക്കാൻ സുപ്രീം കോടതി അനുമതിയും നൽകി. പിന്നാലെ ദേവസ്വങ്ങൾ ഹർജി പിൻവലിച്ചു.
ഇതിന് പിന്നാലെ വിശ്വ ഗജ സമിതി ഹൈക്കോടതി ജഡ്ജിമാർക്ക് പെറ്റ അടക്കമുള്ള മൃഗ സംരക്ഷണ സംഘടനകളുമായി ബന്ധമുണ്ടെന്നും നേരത്തെ അഭിഭാഷകരായ സമയത്ത് ഇത്തരം സംഘടനകൾക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്നും, ഗൂഢാലോചന ഉണ്ടെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഈ കേസിൽ വാദം കേൾക്കവേയാണ് ചരിത്രപരമായ സംസ്കാരത്തിന്റെ ഭാഗമാണ് ആന എഴുന്നള്ളിപ്പ് അടക്കമുള്ളവയെന്നും അത് ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്ന തോന്നലുണ്ടെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചത്.
Third Eye News Live
0