20 കിലോ അരി, കിലോഗ്രാമിന് 25 രൂപ നിരക്കില്‍; സപ്ലൈകോയില്‍ ഓണക്കാലത്തെ ന്യായവില അരിവില്‍പ്പന തുടരും

Spread the love

കോട്ടയം: ഓണക്കാലത്തെ സബ്സിഡി നിരക്കിലെ അരിവില്‍പ്പന തുടരാന്‍ സപ്ലൈകോ. കിലോഗ്രാമിന് 25 രൂപ നിരക്കില്‍ 20 കിലോഗ്രാം അരിയാണ് ഓണത്തിന് കാര്‍ഡൊന്നിന് കൊടുത്തത്. ഇത് സെപ്റ്റംബറിലും തുടര്‍ന്നെങ്കിലും ശേഖരം തീരുന്നതോടെ ഓഫര്‍ അവസാനിക്കുമെന്നാണ് കരുതിയത്. വരുംമാസങ്ങളിലും ഇത് തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു.

video
play-sharp-fill

കേരളത്തില്‍ ജനപ്രിയമായ കുത്തരിതന്നെ കിട്ടുന്നു എന്നതും മെച്ചം. ഓണത്തിന് മുമ്പ് മന്ത്രി ജി.ആര്‍.അനില്‍ എഫ്‌സിഐ മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ ആന്ധ്രയില്‍നിന്നുള്ള കുത്തരി കേരളത്തിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓണക്കാലത്ത് ഈ അരിയാണ് വന്നത്. ഓഗസ്റ്റില്‍, സെപ്റ്റംബറിലെയും വിഹിതം വാങ്ങാന്‍ അവസരം നല്‍കിയതിനാല്‍ മിക്ക കാര്‍ഡുടമകളും 40 കിലോ അരി വീട്ടിലെത്തിച്ചു.

സെപ്റ്റംബര്‍ മൂന്നുവരെ 1.19 ലക്ഷം ക്വിന്റല്‍ അരി വിറ്റ് സപ്ലൈകോ 38 കോടി രൂപ നേടി. വരുംമാസങ്ങളില്‍ ശരാശരി 3000 ടണ്‍ വീതം അരി എഫ്‌സിഐയില്‍നിന്ന് എടുക്കാനാണ് ആലോചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിഎസ്ടി രജിസ്‌ട്രേഷനുള്ള ആര്‍ക്കും ലേലം കൂടാതെ എഫ്‌സിഐയില്‍നിന്ന് ആവശ്യത്തിന് അരി എടുക്കാവുന്നവിധം നയം മാറ്റിയിരുന്നു. 3.7 കോടി ടണ്‍ അധിക കരുതല്‍ശേഖരമാണ് ഗോഡൗണുകളില്‍ രാജ്യമൊട്ടാകെയുള്ളത്.

ഒക്ടോബര്‍വരെ കിലോഗ്രാമിന് 28 രൂപയ്ക്കും നവംബര്‍ ഒന്നുമുതല്‍ 2026 ജൂണ്‍ 30വരെ 28.90 രൂപയ്ക്കും അരി വാങ്ങാം. സപ്ലൈകോ ശരാശരി മൂന്ന് രൂപ സബ്‌സിഡി നല്‍കിയാണ് 25 രൂപ നിരക്കില്‍ വില്‍ക്കുന്നത്. പൊതുവിപണിയില്‍ വില ശരാശരി 45-52 നിരക്കിലാണ്.