
ജനപ്രതിനിധികളുടെ അയോഗ്യത തീരുമാനം: സ്വതന്ത്ര സംവിധാനം രൂപീകരിക്കുന്നത് ആലോചിക്കണമെന്ന് സുപ്രീംകോടതി
സ്വന്തം ലേഖകൻ
ഡൽഹി: ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച് തിരുമാനമെടുക്കുന്നതിന് സ്വതന്ത്ര സംവിധാനം രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ പ്രതികരിച്ചത്. രാഷ്ട്രീയ പാർട്ടി അംഗമായ സ്പീക്കർക്ക് ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള അധികാരം സംബന്ധിച്ച് പാർലമെൻറ് പുനരാലോചിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സ്പീക്കർ ഒരു സ്വതന്ത്ര പദവിയല്ലെന്നിരിക്കെ അയോഗ്യത സംബന്ധിച്ച വിഷയങ്ങൾ പരിഗണിക്കുന്നതിന് സ്വതന്ത്രമായ സമിതി രൂപീകരിക്കുന്നതിനെ കുറിച്ച് പാർലമെൻറ് ചർച്ച നടത്തണമെന്ന് കോടതി പറഞ്ഞു. കർണാടകത്തിൽ അടക്കം സ്പീക്കറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് കോടതിയിൽ വന്ന ചില കേസുകളും ബെഞ്ച് ചൂണ്ടിക്കാട്ടി. അയോഗ്യത പരാതികളിൽ മൂന്ന് മാസത്തിനകം തിരുമാനം എടുക്കുന്നതാണ് ഉചിതമെന്നും ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിപ്പൂർ ബിജെപി സർക്കാരിലെ വനം പരിസ്ഥിതി മന്ത്രി ശ്യാം കുമാറിൻറെ അയോഗ്യതയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്‌ബോഴായിരുന്നുകോടതിയുടെ നിർദ്ദേശം. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ശ്യാം കുമാർ പിന്നീട് ബിജെപിയിലേക്ക് കൂറുമാറുകയായിരുന്നു. അതേസമയം അയോഗ്യത സംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളിൽ തിരുമാനമെടുക്കാൻ സുപ്രീം കോടതി സ്പീക്കർക്ക് നിർദ്ദേശം നൽകി. തിരുമാനം കൈക്കൊള്ളാൻ സ്പീക്കർ വൈകിയാൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.