
ഇന്ത്യൻ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസ് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം.
ആ നിമിഷം അവിശ്വസനീയമായിരുന്നുവെന്ന് സുനിതയുടെ സഹോദരഭാര്യ ഫാല്‍ഗുനി പാണ്ഡ്യ പ്രതികരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. സുനിത വില്യംസ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും അവർ വ്യക്തമാക്കി.
ഇന്ത്യ, സുനിതയുടെ പിതാവിന്റെ പൂർവ്വിക ഭൂമിയാണ്. ആ രാജ്യവുമായി അവർക്ക് അടുത്ത ബന്ധമുണ്ട്. എന്നാണ് ഇന്ത്യയിലെത്തുകയെന്ന് വ്യക്തതയില്ല, ഉടൻ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം തന്നെയുണ്ടാകുമെന്നും ഫാല്‍ഗുനി പാണ്ഡ്യയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും സുനിത വില്യംസ് കുടുംബത്തോടൊപ്പം ധാരാളം സമയം ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. വീണ്ടും ബഹിരാകാശത്തേക്ക് പോകുമോ അതോ ചൊവ്വയില്‍ ഇറങ്ങുന്ന ആദ്യ വ്യക്തിയാകുമോ എന്ന ചോദ്യത്തിന്, അത് അവളുടെ ഇഷ്ടം ആയിരിക്കുമെന്നും ഫാല്‍ഗുനി പാണ്ഡ്യ പ്രതികരിച്ചു.
59 കാരിയായ ബഹിരാകാശയാത്രികയായ സുനിത വില്യംസ് തനിക്ക് മുന്നിലുള്ള എല്ലാ സാഹചര്യങ്ങളെയും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നു. നമുക്കെല്ലാവർക്കും അവള്‍ ഒരു മാതൃകയാണ്. ഫാല്‍ഗുനി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. സുനിതയെ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം കത്തില്‍ കുറിച്ചു. പ്രധാനമന്ത്രി മാർച്ച് ഒന്നിന് എഴുതിയ കത്ത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് എക്സില്‍ പങ്കുവെച്ചത്. യുഎസ് സന്ദർശന വേളയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹത്തിന്റെ മുൻഗാമിയായ ജോ ബൈഡനെയും കണ്ടപ്പോള്‍ സുനിത വില്യംസിന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചതായി മോദി കത്തില്‍ പറയുന്നു.