‘ഈ ടീമില്‍ ആരും ആ മെഡലിന് അര്‍ഹരാണെന്ന് തോന്നുന്നില്ല’, ഇന്ത്യൻ ടീമിനെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്‍

Spread the love

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ ഫീല്‍ഡര്‍മാരുടെ കൈകള്‍ ചോര്‍ന്നതിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം സുനില്‍ ഗവാസ്കര്‍. ഇന്നലെ ഇംഗ്ലണ്ട് ബാറ്റിംഗിനിടെ മൂന്ന് തവണയാണ് ഇന്ത്യ ക്യാച്ചുകള്‍ കൈവിട്ടത്.

മത്സരത്തിലെ അഞ്ചാം ഓവറില്‍ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ഗള്ളിയില്‍ യശസ്വി ജയ്സ്വാള്‍ ബെന്‍ ഡക്കറ്റിനെ കൈവിട്ടിരുന്നു. ഏഴാം ഓവറില്‍ ബാക്‌വേര്‍ഡ് പോയന്‍റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഫീല്‍ഡറായ രവീന്ദ്ര ജഡേജയും ഡക്കറ്റിനെ നിലത്തിട്ടു. ഭാഗ്യം തുണച്ച ഡക്കറ്റ് പിന്നീട് 62 റണ്‍സെടുത്താണ് പുറത്തായത്. ബുമ്ര തന്നെയാണ് ഡക്കറ്റിനെ ബൗൾഡാക്കിയത്.

ഒല്ലി പോപ്പിന്‍റെ ക്യാച്ചാണ് പിന്നീട് ഇന്ത്യ കൈവിട്ടത്. ഇത്തവണയും വില്ലൻ യശസ്വി ജയ്സ്വാളായിരുന്നു. പന്തെറിഞ്ഞത് ജസ്പ്രീത് ബുമ്രയും. പോപ്പ് അര്‍ധസെഞ്ചുറി എത്തും മുമ്പായിരുന്നു ഇത്. ബുമ്രയുടെ പന്തില്‍ ഗള്ളിയില്‍ പോപ്പ് നല്‍കിയ ക്യാച്ച് ജയ്സ്വാള്‍ കൈവിടുകയായിരുന്നു. വീണുകിട്ടിയ അവസരം മുതലാക്കിയ പോപ്പ് സെഞ്ചുറിയുമായി ക്രീസില്‍ നില്‍ക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ സുനില്‍ ഗവാസ്കറെയും നിരാശനാക്കി. ടീമിലെ മികച്ച ഫീല്‍ഡര്‍മാര്‍ക്ക് മെഡല്‍ നല്‍കാറുള്ള ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിന്‍റെ മെഡല്‍ കിട്ടാന്‍ ഈ ടീമിലെ ആരും അര്‍ഹനല്ലെന്ന് കമന്‍ററിക്കിടെ സുനില്‍ ഗവാസ്കര്‍ വ്യക്തമാക്കി. ഇന്ത്യൻ ടീമിന്‍റെ ഫീല്‍ഡിംഗ് നിരാശാജനകമാണെന്നും യശസ്വി നല്ല ഫീല്‍ഡറാണെങ്കിലും ഇത്തവണ കൈയിലൊതുക്കാനായില്ലെന്നും ഗവാസ്കര്‍ പറഞ്ഞു.