
രാത്രികാലങ്ങളില്‍ ജനലുകളും മറ്റും തുറന്നിട്ട് ഉറങ്ങുന്നവര്‍ ശ്രദ്ധിക്കണം; വീടിനോട് ചേര്‍ന്ന് പാഴ്വസ്തുക്കൾ അടക്കമുള്ളവ കൂട്ടിയിടുന്നത് ഒഴിവാക്കുക; വേനല്‍കാലങ്ങളില്‍ പാമ്പുകള്‍ മാളങ്ങളില്‍ നിന്നിറങ്ങി തണുത്ത പ്രതലങ്ങള്‍ തേടി എത്തുന്നത് പതിവാകുന്നതായി വനംവകുപ്പ്; കഴിഞ്ഞ രണ്ടാഴ്ചക്കിടെ പിടികൂടിയത് പെരുമ്പാമ്പ് ഉള്‍പ്പെടെ ഏഴ് പാമ്പുകളെ
സ്വന്തം ലേഖിക
തിരുവനന്തപുരം: വേനല്‍ കടുത്തതോടെ വീടുകള്‍ക്കുള്ളിലും കിണറ്റിലും പാഴ്വസ്തുക്കള്‍ കൂട്ടിയിടുന്നിടങ്ങളിലും പാമ്പുകള്‍ അഭയം തേടുന്നത് വര്‍ധിക്കുന്നു.
ഇതോടെ ജനങ്ങളും ഇപ്പോള്‍ ഭീതിയിലാണ്. തിങ്കളാഴ്ച രാവിലെ വെള്ളനാട് ഭാഗത്ത് നിന്ന് രണ്ട് മൂര്‍ഖന്‍ പാമ്പുകളെയാണ് വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ ശാസ്ത്രീയമായി പിടികൂടി കാട്ടില്‍വിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസങ്ങളില്‍ ആര്യനാട്, കോട്ടക്കകം, ഉഴമലക്കല്‍, നെടുമങ്ങാട്, പാലോട് എന്നിവങ്ങളില്‍ നിന്ന് പെരുമ്പാമ്പിനെയും മൂര്‍ഖനെയും രാജവെമ്പാലയെയും വനംവകുപ്പ് ജീവനക്കാര്‍ എത്തി പിടികൂടിയിരുന്നു. പാലോട് റെയിഞ്ചിന് കീഴില്‍ മാടന്‍ കരിക്കകം നാല് സെന്‍റ് കോളനിയില്‍ രതീഷിന്‍റെ പുരയിടത്തില്‍ നിന്നാണ് പാലോട് ആര്‍ ആര്‍ ടി അംഗങ്ങള്‍ രാജവെമ്പാലയെ പിടികൂടിയത്.
ഇന്നലെ വെള്ളനാട്, പുനലാല്‍, വെഞ്ഞാറക്കുഴി, ശശിയുടെ വീടിനുളള്ളില്‍ നിന്നാണ് ആദ്യ മൂര്‍ഖനെ പിടികൂടിയത്. തൊട്ടടുത്ത് പുനലാല്‍, ചരുവിള വീട്ടില്‍, ജോയിയുടെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നാണ് മറ്റൊരു മൂര്‍ഖനെ സാഹസികമായി പിടികൂടിയത്.
പരുത്തിപ്പള്ളി, റേഞ്ച് ഓഫീസിലെ ബിറ്റ് ഫോറസ്റ്റ് ഓഫീസറും വനംവകുപ്പിന്‍റെ ആര്‍ ആര്‍ ടി അംഗവും സ്നേക്ക് ക്യാച്ചറുമായ റോഷ്നിയാണ് രണ്ട് പാമ്പുകളെയും വലയിലാക്കിയത്.
കിണറ്റില്‍ കണ്ട മൂര്‍ഖനെ വലിയ പ്ലാസ്റ്റിക് കൂട കെട്ടിയിറക്കി, മണിക്കൂറുകളുടെ ശ്രമത്തിനൊടുവില്‍ കരക്കെത്തിച്ചാണ് പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെരുമ്പാമ്പ് ഉള്‍പ്പെടെ ഏഴ് പാമ്പുകളെയാണ് റോഷ്നി പിടികൂടിയത്. ഈ പാമ്പുകളെയെല്ലാം ഉള്‍വനത്തില്‍ കൊണ്ടുവിട്ടു.
വേനല്‍കാലങ്ങളില്‍ പാമ്പുകള്‍ മാളങ്ങളില്‍ നിന്നിറങ്ങി തണുത്ത പ്രതലങ്ങള്‍ തേടി എത്തുന്നത് പതിവാണെന്നും അതിനാല്‍ രാത്രികാലങ്ങളില്‍ ജനലുകളും മറ്റും തുറന്നിട്ട് ഉറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. വീടിനോട് ചേര്‍ന്ന് പാഴ്വസ്തുക്കളും തേങ്ങയും മടലും അടക്കമുള്ളവ കൂട്ടിയിടുന്നത് പാമ്പുകള്‍ എത്താന്‍ കാരണമാകാറുണ്ട്.