
എനിക്ക് ജീവിതം മടുത്തു, ഞാൻ എല്ലാം അവസാനിപ്പിക്കുന്നു’; യുവതി ജീവനൊടുക്കിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; യുവാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
സ്വന്തം ലേഖകൻ
കാസർകോട്: ആശുപത്രി ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം. കാസർകോട് അഡൂർ ചാമക്കൊച്ചിക്ക് സമീപം അണ്ണപ്പാടിയിലെ മുദ്ദനായക് – ലീല ദമ്പതികളുടെ മകള്‍ ദിവ്യയെ (26) ആണ് ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ബന്തടുക്ക മെഡികെയര്‍ ഹോസ്പിറ്റലിലെ ലാബ് ടെക്നീഷ്യയായിരുന്നു ദിവ്യ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ബുധനാഴ്ച രാവിലെ 10.30ന് വീട്ടിൽ എത്തിയിരുന്നു. അമ്മയും കുടുംബാംഗങ്ങളും പുറത്തുപോയ സമയത്തായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് അയല്‍വാസികള്‍ വന്ന് നോക്കിയപ്പോഴാണ് ദിവ്യയെ തൂങ്ങിയ നിലയില്‍ കണ്ടത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
പരിശോധനയിൽ ദിവ്യയുടെ ആത്മഹത്യാക്കുറിപ്പ് കിടപ്പു മുറിയില്‍ നിന്ന് കണ്ടെടുത്തു. ‘എനിക്ക് ജീവിതം മടുത്തു, ഞാന്‍ എല്ലാം അവസാനിപ്പിക്കുന്നു’ എന്നായിരുന്നു കുറിപ്പിലെ പരാമര്‍ശം. ദിവ്യയെ ഒരു യുവാവ് നിരന്തരം ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കളില്‍ ചിലര്‍ വെളിപ്പെടുത്തി
യുവാവിന്റെ ശല്യം സഹിക്കാതെ ദിവ്യ ആത്മഹത്യ ചെയ്തതാകാമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത ആദൂര്‍ പോലീസ് യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.