പൊട്ടിയ നിലയിൽ ഒരു കുപ്പിയും കത്തിനശിച്ച ബാഗും മൊബൈൽഫോണും; ബാഗിൽ പകുതി കത്തിയ ലെറ്റർഹെഡ്; കളമശ്ശേരിയിൽ ശൗചാലയത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് കോട്ടയം സ്വദേശിയുടെ മൃതദേഹം
സ്വന്തം ലേഖകൻ
കൊച്ചി: കളമശ്ശേരിയിൽ ശൗചാലയത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കോട്ടയം സ്വദേശിയുടെ എന്ന് വ്യക്തമായി. കോട്ടയം തെള്ളകം നടുത്തല വീട്ടിൽ മർക്കോസ് ജോർജിന്റെ മകൻ ജെറിൻ മാർക്‌സി(28)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച രാവിലെ 10.45-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
ആതമഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളമശേരിയിലെ സ്വകാര്യ ലാബ് ജീവനക്കാരനായ ജെറിൻ ചങ്ങമ്പുഴ പാർക്കിനു സമീപം ദേശീയപാതയോരത്തുള്ള പതിച്ചേരിൽ ബിൽഡിങ്ങിലെ രണ്ടാം നിലയുടെ മുകളിലുള്ള പൊതു ശുചിമുറിയിൽ കയറി തീ കൊളുത്തുകയായിരുന്നു. ഇന്നലെ രാവിലെ 10.45നാണു സംഭവം. റോഡിന് എതിർവശത്തുള്ള ചായക്കടയിലിരുന്നവരാണു കെട്ടിടത്തിനു മുകളിൽ പുക ഉയരുന്നതു കണ്ടത്. ഇവർ അറിയിച്ചതനുസരിച്ചു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ ഓടിയെത്തി വെള്ളമൊഴിച്ചു തീയണച്ചു. അകത്തു നിന്നു കുറ്റിയിട്ടിരുന്ന വാതിൽ ചവിട്ടിത്തുറന്നപ്പോഴാണു ശുചിമുറിക്കകത്തു പൊള്ളലേറ്റു മരിച്ച നിലയിൽ ജെറിനെ കണ്ടെത്തിയത്.
പൊട്ടിയ നിലയിൽ ഒരു കുപ്പിയും കത്തിനശിച്ച ബാഗും മൊബൈൽഫോണും സമീപത്തുണ്ടായിരുന്നു. ബാഗിൽ പകുതി കത്തിയ ലെറ്റർഹെഡ് ലഭിച്ചതാണ് തിരിച്ചറിയാൻ പൊലീസിനു സഹായകമായത്. പൊലീസിന്റെ ഫൊറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. മുറിയിൽ പെട്രോളിന്റെ ഗന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സ്വകാര്യ ലാബിന്റെ ബിസിനസ് ഡവലപ്‌മെന്റ് ഓഫിസറായി പ്രവർത്തിക്കുന്ന ജെറിൻ കഴിഞ്ഞ ഒരു വർഷമായി വൈറ്റിലയിൽ മറ്റു 4 പേരോടൊപ്പം നാരായണൻ ആശാൻ റോഡിലുള്ള ലോഡ്ജിലായിരുന്നു താമസം.
മാതാവ്: സൂസമ്മ ബാബു. സഹോദരങ്ങൾ: ജിനോ മാർക്‌സ് (ചാണ്ടീസ് ഹോംസ് ), ടോണി മാർക്‌സ് (യു.കെ.). ജെറിന്റെ സംസ്‌കാരം ഇന്ന് 3.30ന് തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ്‌സ് പള്ളിയിൽ .