പൊള്ളലേറ്റ യുവതി അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍; ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചതായി പരാതി

Spread the love

പാലാ: യുവതിയെ അയല്‍പക്കത്തെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോടനാല്‍ ഇലവനാല്‍തൊടുകയില്‍ രാജേഷിന്റെ ഭാര്യ ദൃശ്യ (28) ആണ് മരിച്ചത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. തീ കൊളുത്തിയശേഷം കിണറ്റില്‍ ചാടുകയായിരുന്നെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. 4 വര്‍ഷം മുന്‍പായിരുന്നു വിവാഹം. കുട്ടികളില്ല. സമൂഹമാധ്യമങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതു ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

video
play-sharp-fill

ഏലപ്പാറ ചിന്നാര്‍ സ്വദേശിയാണ് ദൃശ്യ. കഴിഞ്ഞയാഴ്ച ചിന്നാറിലെ വീട്ടില്‍ പോയിരുന്നു. തിരികെ വരുമ്പോള്‍ ബന്ധുക്കളെ കൂട്ടണമെന്നു ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. തിങ്കളാഴ്ച ദൃശ്യ തനിച്ചാണ് തിരികെ എത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്നു തന്നെ വിളിച്ചുവരുത്തിയിരുന്നു. ഇരുവീട്ടുകാരും തമ്മില്‍ ചര്‍ച്ച നടത്തിയാണ് ബന്ധുക്കള്‍ മടങ്ങിയത്.

ഇതിനിടെ അയല്‍വീട്ടിലെ ഗൃഹനാഥനു ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് രാജേഷിന്റെ പിതാവ് അവിടെ പോയി. 2.30നു തിരികെ വരുമ്പോഴാണ് ദൃശ്യയെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ അയല്‍വാസിയുടെ പുരയിടത്തിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കിണറിനു സമീപത്തു നിന്നു ടോര്‍ച്ച് കണ്ടെത്തി. പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും തഹസില്‍ദാര്‍ എസ്. ശ്രീജിത്തും സ്ഥലത്തെത്തി. മൃതദേഹം ഇന്ന് ഏലപ്പാറ ചിന്നാറിലെത്തിച്ച് സംസ്‌കരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യ ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സഹോദരന്‍ ചിന്നാര്‍ എസ്റ്റേറ്റിലെ മണി പറഞ്ഞു. ഉച്ചവരെ വിഷമങ്ങളൊന്നും ഇല്ലാതിരുന്ന ദൃശ്യ 2 മണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്തു എന്നു കരുതുന്നില്ല. മദ്യപന്‍മാരായ ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും ദൃശ്യയെ ഉപദ്രവിക്കാറുണ്ടെന്നും മണി ആരോപിച്ചു. പാലാ പൊലീസില്‍ പരാതി നല്‍കി.