
തിരുവനന്തപുരം : കേരളത്തിലെ സംരംഭങ്ങളുടെ കൂട്ടത്തിൽ ഇനി തട്ടുകടയും ഇടംപിടിക്കും. കുറഞ്ഞ വിലയ്ക്ക് രുചിയേറിയ അത്താഴ വിഭവങ്ങൾ ലഭിക്കുന്ന ‘സുഭിക്ഷ’ തട്ടുകടകൾ തുടങ്ങാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ് ഭക്ഷ്യവകുപ്പ്. സ്വാശ്രയ സംഘങ്ങൾക്ക് കടകൾ തുറക്കാൻ മുൻഗണന ലഭിക്കും. കുടുംബമായും സുഹൃത്തുക്കൾക്കൊപ്പവും പുറത്തു പോയി അത്താഴം കഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് കണക്കിലെടുത്താണ് തീരുമാനം.
വൃത്തിയുള്ള പരിസരം, ആരോഗ്യകരമായ ഭക്ഷണം- ഇതാണ് വാഗ്ദാനം ചെയ്യുന്നത്. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സപ്ലൈകോ വഴി വിലക്കുറവില്‍ ലഭ്യമാക്കും. പ്രാരംഭ പ്രവര്‍ത്തനത്തിനായി അഞ്ചു കോടി രൂപയാണ് ചെലവഴിക്കുക.
വിശപ്പ് രഹിത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി കുറഞ്ഞ വിലയ്ക്ക് അത്താഴം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒന്നാം ഘട്ടമായി 47 സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങിയിരുന്നു. 20 രൂപയ്ക്കാണ് ഇവിടെ സാമ്പാറും തോരനും അച്ചാറുമൊക്കെയുള്ള ഊണ് ലഭിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
30%വരെ വിലക്കുറവ്
ഹോട്ടലുകളില്‍ അമിതമായി വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്.
മറ്റു ഭക്ഷണശാലകളെ അപേക്ഷിച്ച് 30% വരെ വിലക്കുറവ് നല്‍കാനാണ് ശ്രമം. ഭക്ഷണ പ്രേമികളെ ആകര്‍ഷിക്കാന്‍ കോംബോ ഓഫറുകളും പരിഗണനയിലുണ്ട്.