
തിരുവനന്തപുരം: ആധുനിക ലോകത്ത് സാങ്കേതികവിദ്യ ഒഴിവാക്കാനാവില്ല എന്ന യാഥാർഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ, നമ്മുടെ കുട്ടികള്‍ക്കിടയില്‍ വർധിച്ചുവരുന്ന സോഷ്യല്‍ മീഡിയ അഡിക്ഷൻ സംബന്ധിച്ച് അതീവ ഗൗരവകരമായ ഒരു ചർച്ച ആവശ്യപ്പെടുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ലോകത്തെ പല വികസിത രാജ്യങ്ങളും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണ നടപടികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റ് സാക്ഷരതയിലും മൊബൈല്‍ ഉപയോഗത്തിലും മുൻപന്തിയിലുള്ള കേരളത്തില്‍ ഇത്തരം ചർച്ചകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്- മന്ത്രി പറഞ്ഞു.
കൂട്ടുകാരോടൊപ്പം ഓടിക്കളിച്ചു വളരേണ്ട കുട്ടിക്കാലം ഇന്ന് ചെറിയ മൊബൈല്‍ സ്ക്രീനുകളിലേക്ക് മാത്രമായി ഒതുങ്ങുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സ്ക്രീനുകള്‍ക്ക് മുൻപില്‍ ചിലവിടുന്ന അമിത സമയം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെയും അവരുടെ സാമൂഹിക ഇടപെടലുകളെയും ദോഷകരമായി ബാധിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിജിറ്റല്‍ ലോകത്തിന് അടിമപ്പെടുന്ന ഒരു തലമുറ നമ്മുടെ നാടിന്റെ ഭാവി നിർമ്മിതിക്ക് തന്നെ വലിയ വെല്ലുവിളിയായി മാറുമെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.



