
സ്വന്തം ലേഖകൻ
മേപ്പാടി: വിനോദസഞ്ചാരിയായ എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റുചെയ്തു. കുന്നമ്പറ്റ ലിറ്റിൽ വുഡ് വില്ലയെന്ന റിസോർട്ട് നടത്തിപ്പുകാരൻ കോഴിക്കോട് താമരശ്ശേരി ചുണ്ടകുന്നുമ്മൽ വീട്ടിൽ സി.കെ. ഷറഫുദ്ദീൻ (32) ആണ് പിടിയിലായത്.
വൈദ്യുതത്തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും പരിഹരിക്കാതെ വിദ്യാർഥികൾക്ക് സ്വിമ്മിങ് പൂളിലേക്ക് പ്രവേശനം നൽകിയതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് അറസ്റ്റുചെയ്തത്. മേപ്പാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ബി.കെ. സിജുവിന്റെ നേതൃത്വത്തിലാണ് ഷറഫുദ്ദീനെ അറസ്റ്റുചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 24-ന് രാത്രിയായിരുന്നു സംഭവം. ദിണ്ടിഗൽ, മെഡിക്കൽ കോളേജിലെ വിദ്യാർഥിയായ ബാലാജി (21) ആണ് ഷോക്കേറ്റുമരിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബാലാജിയുടെ മരണത്തിൽ റിസോർട്ട് ജീവനക്കാർക്കുണ്ടായ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും തെളിഞ്ഞത്. സംഭവം നടന്നയുടൻ മേപ്പാടി പോലീസ് സംഭവസ്ഥലം സീൽചെയ്തിരുന്നു. തുടർന്ന് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറും ഫൊറൻസിക് വിദഗ്ധരും കെ.എസ്.ഇ.ബി. അധികൃതരും പരിശോധനാ റിപ്പോർട്ട് പോലീസിന് കൈമാറി.
റിസോർട്ടിലെ വയറിങ് നടത്തിയ വയറിങ്ങുകാരനെ ചോദ്യംചെയ്തതിൽനിന്നാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. അപകടത്തിന് തലേദിവസം ഇയാളും ഷറഫുദ്ദീനും നടത്തിയ വാട്‌സാപ്പ് സന്ദേശങ്ങൾ വീണ്ടെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഷറഫുദ്ദീന് വൈദ്യുതത്തകരാറിനെക്കുറിച്ച് മുൻകൂട്ടി ബോധ്യമുള്ളതായും അത് ഉപയോഗിക്കരുതെന്ന വയറിങ്ങുകാരന്റെ നിർദേശം അവഗണിച്ചതായും പോലീസിന് വ്യക്തമായത്.
ബാലാജിയടക്കം 12 മെഡിക്കൽ വിദ്യാർഥികളാണ് കുന്നമ്പറ്റ ലിറ്റിൽ വുഡ് വില്ല റിസോർട്ടിലെത്തിയത്. രാത്രി ഏഴുമണിയോടെ ബാലാജിയും സുഹൃത്തുക്കളും സ്വിമ്മിങ് പൂളിലിറങ്ങി. 7.20-ഓടെ ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി പൂളിന് പുറത്തേക്കിറങ്ങുമ്പോഴാണ് സ്വിമ്മിങ് പൂളിനു ചുറ്റുമുള്ള ഇരുമ്പ് ഫെൻസിങ്ങിന്റെ മധ്യഭാഗത്തുള്ള ഗേറ്റിൽനിന്ന് ബാലാജിക്കും സുഹൃത്തുക്കൾക്കും ഷോക്കേറ്റത്. ബാലാജി മരിച്ചു. നെഞ്ചിന് ഷോക്കേറ്റതാണ് മരണത്തിനു കാരണമായത്.