
സ്വന്തം ലേഖകൻ
പുൽപള്ളി: രണ്ടു മാസത്തിനിടെ 26 പരാതി ലഭിച്ച കോളജ് അധ്യാപകന് സസ്പെൻഷൻ. പഴശ്ശിരാജ കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ കെ.ജോബിഷ് ജോസഫിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും പരാതിയിലാണ് നടപടി.
പ്രാഥമിക അന്വേഷണം നടത്തിയ കോളജ് ജുഡീഷ്യൽ എൻക്വയറി കമ്മിറ്റി ഗുരുതരമായ കണ്ടെത്തലുകളാണ് നടത്തിയത്. തുടർന്നാണ് വിശദമായ അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തത്. വിദ്യാർഥികളോടും അധ്യാപകരോടും അപമര്യാദയായി പെരുമാറൽ, ഭീഷണിപ്പെടുത്തൽ, മേലധികാരികളെ ധിക്കരിക്കൽ, കോളജിന്റെ അക്കാദമിക് അന്തരീക്ഷം തകർക്കൽ, സമൂഹമാധ്യമത്തിലൂടെ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ജോബിഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹപ്രവർത്തകരെ മർദിച്ചതിനും അധ്യാപികയെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിച്ചതിനുമുൾപ്പെടെ ഒട്ടേറെ കേസുകളും ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് നേരെ അതിക്രമം കാണിച്ചതിനാൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്.