ശക്തമായ കാറ്റ്: ഒരാഴ്ച കൊണ്ട് സംസ്ഥാനത്ത് കടപുഴകി വീണത് രണ്ടായിരത്തിലേറെ മരങ്ങള്‍; ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്; കുറവ് വയനാട്ടില്‍; വൈദുതിവകുപ്പിനും കനത്ത നാശനഷ്ടം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ദുരന്തമായി മാറിയിരിക്കുന്ന അതിശക്തമായ കാറ്റില്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ച്‌ സംസ്ഥാനത്തൊട്ടാകെ 2,234 മരങ്ങള്‍ കടപുഴകി വീണു.

മെയ് മാസം 24 മുതല്‍ 30 വരെയുള്ള ദിവസത്തെ കണക്ക് പ്രകാരമാണിത്. കടപുഴകി വീണ മരങ്ങളുടെ എണ്ണം ഇതിലൂം കൂടാനാണ് സാധ്യത.

ഈ കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ മരം മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് 2500 ലധികം ഫോണ്‍ കോളുകളാണ് അഗ്നിശമനസേനാ വിഭാഗത്തിന് ലഭിച്ചത്. മഴക്കാലത്ത് നാശനഷ്ടങ്ങള്‍ വ്യാപകമായി സംഭവിക്കാറുണ്ട്. എന്നാല്‍ സംസ്ഥാനത്തുടനീളം ഇത്രയധികം സംഭവങ്ങള്‍ ചെറിയ കാലയളവിനുള്ളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇതാദ്യമാണെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ (ടെക്‌നിക്കല്‍) എം നൗഷാദ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭൂതപൂർവ്വമായ നിലയിലാണ് ഇത്തവണത്തെ കാറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങള്‍. നിരവധിയിടങ്ങളില്‍ മരം ഹോർഡിങ്ങുകള്‍ തുടങ്ങിയവ നിലംപതിച്ചു, വീടുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

വൈദുതിവകുപ്പിനും ഇതുവഴി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മഴയും കാറ്റും മൂലമുണ്ടായ നാശനഷ്ടങ്ങള്‍ മൂലം സംസ്ഥാനത്തുടനീളം കെ‌എസ്‌ഇ‌ബിക്ക് 126 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു.