
കുമരകം: കുമരകത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. റോഡുകളും കടത്തിണ്ണുകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും ഉൾപ്പെടെ നിരവധി പൊതു ഇടങ്ങൾ ഇപ്പോൾ നായക്കൂട്ടങ്ങളുടെ പിടിയിലാണ്.
ഇതോടെ നായകളെ പേടിച്ച് യാത്രക്കാർക്ക് പാലത്തില്‍ കയറാൻ കഴിയാത്ത അവസ്ഥയാണ്. ഗവ. ആശുപത്രിയിലേക്കുള്ള പാലം നായ്ക്കളുടെ താവളമായി മാറിയതോടെ, ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുന്നവർക്ക് അതുവഴി പോകാൻ പറ്റാതായി.
ഈ പാലത്തിലൂടെ യാത്ര ചെയ്യുന്ന ഇടവട്ടത്തിന്‍റെ പടിഞ്ഞാറെ ചിറയിലും സമീപത്തെ തുരുത്തുകളിലുള്ളവരും നായ്ക്കൂട്ടങ്ങളെ ഭയന്നാണ് ഇതിലെ സഞ്ചരിക്കുന്നത്. ഇടവട്ടത്തുള്ള കട്ടികള്‍ക്ക് ഈ പാലം കയറി വേണം സ്കൂളിലെത്താൻ. എന്നാൽ നായ ശല്യം കാരണം പല കുട്ടികളും സ്കൂളിൽ പോവാൻ ഭയക്കുന്നതായി രക്ഷിതാക്കൾ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറ്റാമംഗലം പള്ളിക്കു സമീപത്തെ താത്കാലിക ബസ് സ്റ്റാൻഡ്, ചന്തക്കവല, മത്സ്യമാർക്കറ്റ്, കുമരകം ബസ്ബേ, അപ്സര ജംഗ്ഷൻ, ഗവ. ഹൈസ്കൂള്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നായ്ക്കൂട്ടങ്ങളെ കൊണ്ട് പൊറുതിമുട്ടുകയാണ് നാട്ടുകാർ. തെരുവ് നായകളുടെ അനിയന്ത്രിതമായ വർധന, പൊതു സുരക്ഷയ്ക്കും വിദ്യാർത്ഥികളുടെയും യാത്രക്കാരുടെയും ദൈനംദിന ജീവിതത്തിനും വലിയ ഭീഷണിയാകുന്നതിനൊപ്പം, പ്രദേശത്തെ വിനോദസഞ്ചാര മേഖലയുടെ ഭാവി വികസനത്തിനും ബാധകമാകുമെന്ന ആശങ്കയിലാണ് ആളുകൾ.