ഒരു വർഷത്തിനിടെ സംസ്ഥാനത്ത് തെരുവ് നായയുടെ കടിയേറ്റത് ഒരു ലക്ഷത്തോളം പേർക്ക്; മരണം 23; വന്ധീകരണ കേന്ദ്രങ്ങൾ ഇനിയുമായില്ല

Spread the love

തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ വന്ധീകരണ കേന്ദ്രങ്ങള്‍ അടക്കമുള്ള പദ്ധതികള്‍ ഒരു വശത്ത് എങ്ങുമെത്താതെ കിടക്കുമ്ബോള്‍ സംസ്ഥാനത്ത് ഇവയുടെ ആക്രമണവും ക്രമാതീതമായി വർധിക്കുന്നു.

കഴിഞ്ഞ ഒക്ടോബർ മുതല്‍ ഈ ജൂലൈ വരെ തെരുവ് നായക്കളുടെ കടിയേറ്റത് ഒരുലക്ഷത്തോളം പേർക്കാണ്. പേ വിഷബാധയേറ്റ് 23 പേരും സംസ്ഥാനത്ത് മരിച്ചു. നായ്ക്കളുടെ ആക്രമണത്തിനിടെ വാഹനാപകടങ്ങളില്‍ മരിച്ചവരും പരുക്കേറ്റവരുമുണ്ട്. കുട്ടികള്‍ മുതല്‍ പ്രായമായവർ വരെ തെരുവു നായ്ക്കളുടെ ഇരകളാകുകയാണ്.

തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനായി നിലവിലെ നായപിടിത്തക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിർദേശം നല്‍കിയതായി തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ഇവർക്കുളള പരിശീ ലനം മൃഗസംരക്ഷണ വകുപ്പിന്റെ കേന്ദ്രങ്ങളില്‍ നിന്നും നല്‍കുന്നുണ്ട്. 2025-26 സാമ്ബത്തിക വർഷത്തില്‍ വകുപ്പിന്റെ പ്ലാൻ ഫണ്ടില്‍ നിന്നും 2 കോടി രൂപ പോർട്ടബിള്‍ എ.ബി.സി യൂനിറ്റുകള്‍ക്കായി വകയിരുത്തുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഒരു ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ രണ്ട് വന്ധീകരണ കേന്ദ്രങ്ങള്‍ വീതം തുടങ്ങാനുള്ള സർക്കാർ പദ്ധതിയും എങ്ങുമെത്തിയില്ല. സംസ്ഥാനത്ത് 152 ബ്ലോക്കുകളിലായി 304 തെരുവ് നായ വന്ധീകരണ കേന്ദ്രങ്ങളാണ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ അനിമല്‍ വെല്‍ഫെയർ ബോർഡിന്റെ അംഗീകാരമുള്ള 17 കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ ആരംഭിച്ചത്. ഏറ്റവും കൂടുതല്‍ ബ്ലോക്ക് പഞ്ചായത്തുകളുള്ള മലപ്പുറം ജില്ലയില്‍ ഒരെണ്ണം പോലും സ്ഥാപിക്കാനായിട്ടില്ല.

രണ്ട് വർഷം മുമ്പ് 45 കേന്ദ്രങ്ങള്‍ അടിയന്തരമായി തുടങ്ങാൻ മന്ത്രിതലത്തില്‍ തീരുമാനിച്ചെങ്കിലും നടപടികളായിട്ടില്ല. സ്ഥലം ലഭിക്കാത്തതാണ് തെരുവ് നായ വന്ധീകരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് പ്രതിസന്ധിയിലാക്കുന്നത്. കേന്ദ്രം തുടങ്ങാൻ കഴിയാത്ത ഇടങ്ങളില്‍ പോർട്ടബിള്‍ കേന്ദ്രം തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

തെരുവ് നായ്ക്കളെ പിടികൂടി വന്ധീകരണ കേന്ദ്രത്തിലെത്തിക്കുന്ന ഡോഗ് ക്യാച്ചേഴ്സിന്റെ വാഹനക്കൂലി സർക്കാർ കൂട്ടി നല്‍കിയിട്ടുണ്ട്. നിലവില്‍ ഒരു നായയെ പിടികൂടി വന്ധീകരണ കേന്ദ്രത്തില്‍ എത്തിക്കുന്നതിന് 300 രൂപയും വാഹനക്കൂലി 200 രൂപയുമാണ് നല്‍കിയിരുന്നത്.

എന്നാല്‍ ഇതാണ് മൂന്ന് സ്ലാബാക്കി മാറ്റിയത്. 20 കിലോ മീറ്റർ ചുറ്റളവില്‍ നായയെ പിടികൂടി വന്ധീകരണ കേന്ദ്രത്തില്‍ എത്തിച്ചാല്‍ 200 രൂപ വാഹന കൂലിയായി ലഭിക്കും. 21 കിലോമീറ്റർ മുതല്‍ 41 കിലോമീറ്റർ വരെ 300 രൂപയാണ്. 41 കിലോമീറ്ററിന് മുകളില്‍ 400 രൂപയുമാണ് ഇനി വാഹന കൂലിയായി ലഭിക്കുക. നായ പിടിത്തക്കാരെ കണ്ടെത്തുന്നതിന് കുടുംബശ്രീയെയാണ് ഏജൻസിയാക്കിയത്.