
തിരുവനന്തപുരം: നഗരത്തിലെ തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വൻകിട പുനരധിവാസ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. പന്ത്രണ്ട് ഏക്കർ സ്ഥലത്ത് ഷെൽട്ടർ നിർമ്മിച്ച് എണ്ണായിരത്തിലേറെ നായ്ക്കളെ സംരക്ഷിക്കാനാണ് തീരുമാനം.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 ഏക്കർ സ്ഥലത്ത് അത്യാധുനിക ഷെല്‍ട്ടറുകള്‍ നിർമ്മിച്ച് എണ്ണായിരത്തോളം നായ്ക്കളെ സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്രമന്ത്രി ജോർജ് കുര്യനുമായി ചർച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ഇതിനായി സി.എസ്.ആർ ഫണ്ട് ലഭ്യമാക്കാൻ സാധ്യതയുണ്ടെന്നും മേയർ പറഞ്ഞു.
നായ്ക്കളെ കൊല്ലുന്നതിന് പകരം അവയുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യപടിയായി നഗരസഭാ പരിധിയിലെ 50 നായ്ക്കളെ പിടികൂടി ഷെല്‍ട്ടറിലേക്ക് മാറ്റിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനിമല്‍ വെല്‍ഫെയർ ബോർഡിന്റെ കർശനമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപടി. വന്ധ്യംകരണത്തിന് പുറമെ പേവിഷ പ്രതിരോധ വാക്സിൻ, ചെള്ള് പ്രതിരോധ കുത്തിവയ്പ്പ് എന്നിവ നല്‍കിയ ശേഷമാണ് ഇവയെ മാറ്റിപ്പാർപ്പിച്ചത്. നഗരത്തില്‍ ആകെ ഒമ്പതിനായിരത്തോളം തെരുവ് നായ്ക്കളുണ്ടെന്നാണ് കണക്ക്.



