മനുഷ്യനെ മാത്രമല്ല കൂട്ടം ചേർന്നാൽ കണ്ണിൽ കാണുന്നതിനെയൊക്കെ ആക്രമിക്കും; ഇന്നലെ കോട്ടയം നഗരത്തിൽ ഏഴു പേരെ തെരുവ് നായ കടിച്ചതിന് പിന്നാലെ വിജിലൻസ് ഓഫീസിനു സമീപം ഉടുമ്പിനെയും പട്ടികൾ കൂട്ടമായി ആക്രമിച്ചു; വിജിലൻസ് ഉദ്യോഗസ്ഥൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ കാണാം

Spread the love

കോട്ടയം: മനുഷ്യനെ മാത്രമല്ല കൂട്ടം ചേർന്നാൽ കണ്ണിൽ കാണുന്നതിനെയൊക്കെ കടിച്ചുകീറി ആക്രമിക്കും.

ഇന്നലെ കോട്ടയം നഗരത്തിൽ ഏഴു പേരെ തെരുവ് നായ കടിച്ചതിന് പിന്നാലെ സബ്ജയിലിനു സമീപമുള്ള വിജിലൻസ് ഓഫീസ് മുറ്റത്ത് വന്ന ഉടുമ്പിനെയും പട്ടികൾ കൂട്ടമായി ആക്രമിച്ചു.

വിജിലൻസ് ഡിവൈഎസ്പി പി വി മനോജ് കുമാറിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗിരീഷ് ചന്ദ്രൻ പട്ടികൾ കൂട്ടമായി ഉടുമ്പിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. തുടർന്ന് ഗിരീഷ് ചന്ദ്രൻ പട്ടികളുടെ ആക്രമണത്തിൽ നിന്ന് ഉടുമ്പിനെ രക്ഷപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയോടെ നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്ന നായ കടിച്ചത് മുൻ നഗരസഭാ ചെയർമാൻ പി ജെ വർഗീസും, റിട്ട. ഫയർ ഓഫീസറുമടക്കം ഏഴ് പേരെയാണ് .

 

നഗരസഭാ അധികൃതരും എബിസി സെൻ്റർ ജീവനക്കാരുമെത്തി പിടികൂടിയ നായ ചത്തതോടെ കടിയേറ്റവരും നാട്ടുകാരും ആശങ്കയിലായിട്ടുണ്ട്. നായയെ തിരുവല്ലയിലെ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ച് ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ഇതോടെ മാത്രമേ നായയുടെ പേ വിഷബാധയ്ക്ക് സ്ഥിരീകരണം ഉണ്ടാകു.

കോട്ടയം നഗരസഭയുടെ മുൻ ചെയർമാൻ പി ജെ വർഗീസ് , കാണക്കാരി സ്വദേശിയും റിട്ട ജില്ലാ ഫയർ ഓഫീസറുമായ വർഗീസ് , ടി ബി റോഡിലെ വിജെ ഫുട് വെയറിലെ ജീവനക്കാരൻ ഷംനാസ്, പത്തനാട് സ്വദേശി സാജൻ ജേക്കബ്, പനച്ചിക്കാട് സ്വദേശി സിബി തോമസ്, തെള്ളകം സ്വദേശി രാമചന്ദ്രൻ, കായംകുളം സ്വദേശി നിധിൻ ബാബു എന്നിവരടക്കം ഏഴ് പേർക്കാണ് നായയുടെ കടിയേറ്റത്. ഇതിൽ നിതിൻ ബാബു തൊടുപുഴയിലെ ഭാര്യ വീട്ടിലേക്ക് പോകാനായി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് ഇറങ്ങിയതായിരുന്നു.

മാർക്കറ്റ് റോഡിൽ നിന്നും വഴിയാത്രക്കാരെ ആക്രമിച്ച നായ ടി ബി റോഡ് വഴി കെഎസ്ആർടിസി ഭാഗത്തേക്ക് ഓടുകയായിരുന്നു. ഓടിയ വഴി കണ്ണിൽ കണ്ടവരെയെല്ലാം നായ ആക്രമിച്ചു.