
ആലപ്പുഴയില്‍ വീണ്ടും തെരുവുനായ ആക്രമണം ; ആറ് പേര്‍ക്ക് കടിയേറ്റു ; ആക്രമിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു ; പരുക്കേറ്റവർ കോട്ടയം, ആലപ്പുഴ ആശുപത്രികളിൽ ചികിത്സയിൽ
ആലപ്പുഴ: ചേർത്തല തണ്ണീർമുക്കം കട്ടച്ചിറയിൽ തെരുവുനായയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്. രണ്ടു പേർക്ക് മുഖത്താണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം.
കട്ടച്ചിറ സ്വദേശികളായ അനന്ദവല്ലി (71), രാധാകൃഷ്ണൻ (58), സദാനന്ദൻ (70), അർജുനൻ (59), ലളിത, ഉഷ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. സദാനന്ദന്റെ കണ്ണിന് പരുക്കുണ്ട്. ഉഷ ഓടുന്നതിനിടെ വീണു കൈ ഒടിഞ്ഞു. പരുക്കേറ്റവർ കോട്ടയം, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ആക്രമിച്ച നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.
തുടർച്ചയായ രണ്ടാം ദിവസമാണ് ജില്ലയിൽ തെരുവുനായ ആക്രമണമുണ്ടാകുന്നത്. ഇന്നലെ ആലപ്പുഴ ചെറുതനയിൽ തെരുവുനായ ആറുപേരെ കടിച്ചിരുന്നു. രാമങ്കരിയിൽ മുൻ പഞ്ചായത്തംഗമായ വേഴപ്ര കോയിക്കര പത്തിൽവീട്ടിൽ ആനിയമ്മ സ്കറിയയുടെ കൈവിരലിന്റെ ഭാഗം നായ കടിച്ചെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാത്രി പുന്നൂർ പറമ്പിൽ നാസിമയുടെ മകളായ അൻസിറ(12)യ്ക്കാണ് ആദ്യം നായയുടെ കടിയേറ്റത്. വീട്ടിലെ നായയ്ക്ക് ഭക്ഷണം നൽകാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. തുടർന്ന് ഓടിപ്പോയ നായ ചൊവ്വാഴ്ച മറ്റ് അഞ്ചുപേരെ കടിച്ചു. ഒരു ആടിനും നായയുടെ കടിയേറ്റിരുന്നു. പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.